തൂണേരി മുടവന്തേരി ജീപ്പ് സ്‌ഫോടനം; ആറ്‌ പേർക്കെതിരെ കേസെടുത്ത് നാദാപുരം പോലീസ്‌


നാദാപുരം: തൂണേരി മുടവന്തേരിയില്‍ ഇന്നലെ അര്‍ദ്ധരാത്രിയിലുണ്ടായ സ്‌ഫോടനത്തില്‍ ആറുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മുടവന്തേരി സ്വദേശികളായ ആറ് പേര്‍ക്കെതിരെയാണ് നാദാപുരം പോലീസ് കേസെടുത്തിരിക്കുന്നത്. നുഫൈല്‍ മുടവന്തേരി, അജിനാസ് കണിയാട്ടുമ്മല്‍, ആഷിഖ് മുച്ചിലോട്ടുമ്മല്‍, ഫവാസ് ചട്ടന്റെവിട, സജീര്‍ ചട്ടന്റെവിട, മുഹമ്മദ് ആഷിഖ് കണ്ടോത്ത് എന്നിവര്‍ക്കെതിരയൊണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് മുടവന്തേരിയില്‍ പടക്കം പൊട്ടിക്കുന്നതിനിടെ തീപടര്‍ന്ന് സമീപത്തുണ്ടായിരുന്ന ജീപ്പ് കത്തി നശിച്ചത്. ചെറിയ പെരുന്നാളിന്റെ ഭാഗമായി യുവാക്കള്‍ ചേര്‍ന്ന് പടക്കം പൊട്ടിക്കുകയും ഇതിനിടെ പടക്കം സൂക്ഷിച്ച ജീപ്പിലേക്ക് തീപ്പൊരി വീണ് അപകടം സംഭവിക്കുയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാദാപുരം പോലീസ് സ്ഥലത്തെത്തി വാഹനം പരിശോധിച്ചിരുന്നു. എന്നാല്‍ വാഹനത്തിന്റെ നമ്പര്‍ മായ്ച്ചുകളഞ്ഞ നിലയിലായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് നമ്പര്‍ പോലീസ് കണ്ടെത്തിയത്. KL 10J 2035 ആണ് വാഹനത്തിന്റെ നമ്പര്‍ എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

എന്നാല്‍ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന്‌ എല്‍ഡിഎഫ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് അടുത്തു വരുന്നതിനിടയില്‍ സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന നാദാപുരം മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ് കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്‌.

സ്‌ഫോടനം നടന്ന സ്ഥലത്തിന് സമീപത്തുള്ള ആവടിമുക്ക് യുഡിഎഫിന് ഏറെ സ്വാധീനമുള്ള സ്ഥലമാണെന്നും, സ്‌ഫോടനത്തിന് മുമ്പ് എയര്‍പോര്‍ട്ട് റോഡിലെ ആവടിമുക്കില്‍ റോഡില്‍ വാഹനങ്ങള്‍ തടസ്സപ്പെടുത്തി വ്യാപകമായി പടക്കങ്ങള്‍ പൊട്ടിച്ചു പ്രകോപനം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആളൊഴിഞ്ഞ സ്ഥലത്ത് ജീപ്പില്‍ വന്‍ സ്‌ഫോടനം നടന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.