‘ടീച്ചർ വീണ്ടും ടീച്ചറായി’; മേമുണ്ട സ്കൂളിലെ കുട്ടികള്‍ക്കൊപ്പം കെ.കെ ശെെലജ ടീച്ചർ, ആഗ്രഹം നിറവേറ്റിയ സന്തോഷത്തില്‍ കുട്ടികളും


വടകര: ചോദ്യങ്ങളും ഉത്തരങ്ങളും കുഞ്ഞു തമാശകളും നിറഞ്ഞ ക്ലാസ് മുറിയില്‍ വീണ്ടും ടീച്ചറായി എത്തി കെ.കെ ശൈലജ. വടകര മണ്ഡലത്തിലെ ഇലക്ഷന്‍ പ്രചാരണത്തിനിടെയായിരുന്നു മേമുണ്ട,കുട്ടോത്ത് തുടങ്ങിയ പ്രദേശങ്ങളിലെ കുട്ടികള്‍ ടീച്ചറെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചത്. ഇന്ന് രാവിലെയാണ് മേമുണ്ടയിലെ സ്‌ക്കൂളിലെത്തി കുട്ടികളെ കണ്ടത്. വാര്‍ത്തകളിലും മറ്റും നിറഞ്ഞു നില്‍ക്കുന്ന ടീച്ചറെ കണ്ട് ആദ്യം കുട്ടികള്‍ക്ക് അമ്പരപ്പായിരുന്നു. പിന്നാലെ നിറഞ്ഞ കൈയ്യടിയോടെ ടീച്ചറെ വരവേറ്റു.

കോവിഡ് കാലത്തെ അനുഭവങ്ങളും, നിയമസഭയിലെ വിശേഷങ്ങളും അടക്കം ഒരു മണിക്കൂൂറിലധികം കുട്ടികള്‍ ടീച്ചറോട് സംശയങ്ങള്‍ ചോദിച്ചു. കൃത്യമായ ഉത്തരങ്ങള്‍ പറഞ്ഞും വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞും ടീച്ചറും കുട്ടികള്‍ക്കൊപ്പം കൂടി.

2004ലായിരുന്നു മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ടീച്ചര്‍ അധ്യാപക ജോലിയില്‍ നിന്നും വിരമിച്ചത്. മേമുണ്ട സ്‌ക്കൂളിലെത്തി കുട്ടികളുമായി സമയം ചിലവഴിച്ചത് ടീച്ചര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ജീവിതത്തിലെ സന്തോഷകരമായ കാലഘട്ടമാണ് അധ്യാപന ജീവിതം. കണ്ണൂർ ശിവപുരം ഹൈസ്കൂളിൽ സയൻസ് അധ്യാപികയായി 1981 ലാണ് പ്രവർത്തനം ആരംഭിക്കുന്നത്. അധ്യാപികയാവുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. ഓരോ അധ്യായന വർഷവും പുത്തൻ അനുഭവമാണ് പകർന്നു തന്നത്.
ക്ലാസ് മുറിയിൽ മുന്നിലിരിക്കുന്ന കുട്ടികൾ സമൂഹത്തിൻ്റെ നഖചിത്രമാണ്. അവരുടെ ജീവിതാനുഭവങ്ങളും സന്തോഷങ്ങളും സന്താപങ്ങളുമെല്ലാം തിരിച്ചറിയാൻ കഴിയുന്നതും, ഇടപെടുന്നതും അങ്ങേയറ്റം മനസ്സിന് സംതൃപ്തി ഉണ്ടാക്കുന്ന കാര്യങ്ങൾ ആയിരുന്നു. വളരെ കുസൃതിയുള്ള കുട്ടികളിൽ ചിലരെ അവരുടെ കഴിവുകൾ കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിച്ചു ഉയർന്ന പദവിയിലേക്ക് നയിക്കാൻ കഴിഞ്ഞത് ഇപ്പോഴും ചാരിതാർത്ഥ്യത്തോടെ ഓർക്കുന്നു.

കുട്ടികളുടെ ജീവിത പ്രശ്നങ്ങളിൽ ഇടപെടുകയും പരിഹരിക്കുകയും ചെയ്യുന്നത് അധ്യാപകരുടെ കടമയാണ്. കുടുംബപരമായ പ്രശ്നങ്ങൾ കൊണ്ടും മറ്റുകാരണങ്ങൾ കൊണ്ടും മൗനിയായ കുട്ടികളുടെ കുടുംബം സന്ദർശിച്ച് പ്രശ്നപരിഹാരത്തിന് ശ്രമിച്ചത് വലിയ അളവോളം മാറ്റമുണ്ടാക്കി കുട്ടികൾക്ക് ആശ്വാസം പകർന്നത് രാഷ്ട്രീയ സാമൂഹ്യ പ്രവർത്തനങ്ങളുടെ ഒരു ഭാഗം തന്നെയാണ്.

2004ൽ മുഴുവൻസമയ രാഷ്ട്രീയ പ്രവർത്തനത്തിനായി സ്കൂളിൽനിന്ന് സ്വയം വിരമിക്കേണ്ടതായി വന്നു. പിന്നീടുള്ള രാഷ്ട്രീയ ജീവിതത്തിലെ ഓരോ ഘട്ടത്തിലും ആരോഗ്യമന്ത്രിയായപ്പോഴും സ്കൂൾ അനുഭവപാഠങ്ങൾ മുതൽക്കൂട്ടായിട്ടുണ്ട്.
ഇന്ന് വടകര മേമുണ്ട സ്കൂളിലെ കുട്ടികളെ കാണാൻ പോയി. ഏറെനേരം അവരുടെകൂടെ ചിലവഴിച്ചു. കുട്ടികൾ മുതിർന്നവരെക്കാൾ സാമൂഹ്യ പ്രശ്നങ്ങളിൽ ശ്രദ്ധിക്കുന്നുണ്ട് എന്ന് അവരുടെ സംഭാഷണത്തിൽ നിന്ന് വ്യക്തമാണ്. പഴയ അധ്യാപന ജീവിതം തിരിച്ചുവന്ന പോലെയുള്ള അനുഭവം. കുട്ടികളുടെ മുഖത്തുള്ള പുഞ്ചിരിയും ആകാംക്ഷയും അവർ സ്വന്തം ടീച്ചറെ പോലെ എന്നെ അവരോടൊപ്പം ചേർത്തുനിർത്തുന്നതായി തോന്നി. ഇലക്ഷൻ പ്രചരണത്തിനിടയിൽ ഒരു ചെറിയ സമയം വീണ്ടും ടീച്ചറായി മാറിയ സന്തോഷമാണ് എന്നിൽ ഉളവായത്.

അവധിക്കാലവും പെരുന്നാളും ഈസ്റ്ററുമെല്ലാം ആഘോഷിച്ചതിനെ പറ്റിയും, വിഷു ആഘോഷങ്ങളെ പറ്റിയും അവർ സന്തോഷപൂർവ്വം പങ്കുവെച്ചു. എല്ലാവർക്കും ഐശ്വര്യവും സുഭിക്ഷതയുമുള്ള വിഷു ആശംസകൾ…