പൗരത്വ ഭേദഗതി നിയമത്തിനെതിരെ അണിനിരന്ന് ആയിരങ്ങൾ; നാദാപുരത്തെ ഇളക്കിമറിച്ച് കെ കെ ശെെലജ ടീച്ചറുടെ നെറ്റ് മാർച്ച്


നാദാപുരം: നാദാപുരത്തിൻ്റെ വീഥികളെ ഇളക്കിമറിച്ച് ആയിരങ്ങൾ അണിരന്ന നെറ്റ് മാർച്ച് കേന്ദ്ര സർക്കാറിൻ്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള താക്കീതായി. പൗരത്വ നിയമം അറബിക്കടലിലെന്ന് പ്രഖ്യാപിച്ചാണ് വടകര ലോക‌സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനർഥി കെ കെ ശൈലജയുടെ നേതൃത്വത്തിൽ ഉജ്വല നൈറ്റ് മാർച്ച് നടത്തിയത്. 

പന്തങ്ങളുമേന്തിയുള്ള മാർച്ചിൽ മലയോര മേഖലയിൽ സ്ത്രീകളും വിദ്യാർത്ഥികളും യുവാക്കളുമടക്കം നുറുകണക്കിന് പേർ സ്ഥാനാർഥിക്കൊപ്പം അണിനിരന്നപ്പോൾ ഭരണകൂട ഭീകരതക്കെതിരെ പ്രതിഷേധം അലയടിച്ചു. രാത്രി എട്ടോടെ കല്ലാച്ചിയി നിന്നാണ് മാർച്ച് തുടങ്ങിയത്. ബേൻ്റ് വാദ്യങ്ങളും പ്രതിഷേധ പ്ലക്കാഡുമായി നീങ്ങിയ നെറ്റ്‌മാർച്ച് കാണാനും അഭിവാദ്യം അർപ്പിക്കാനും നിരവധി പേർ പാതയോരങ്ങളിൽ കാത്തു നിന്നു. ബേനറിന് പിറകിലായി എൽഡിഎഫ് നേതാക്കളും അണിനിരന്നു. വർണ്ണലൈറ്റുകൾ തെരുവീഥികൾ കീഴടക്കി. ഡിജെ മാർച്ചിന് ആവേശം പകർന്നു.

പി പി ചാത്തു സ്വാഗതം പറഞ്ഞ ചടങ്ങിൽ ഇ കെ വിജയൻ എംഎൽഎ അധ്യക്ഷനായി. പൗരത്വ ഭേദഗതി ബിൽ പാർലമെൻ്റിൽ അവതരിപ്പിച്ചപ്പോൾ യുഡിഎഫ് എം പിമാർ പാലമെൻ്റിൽ മിണ്ടിയില്ലെന്നും ഇടതുപക്ഷമാണ് പ്രതിഷേധമുയർത്തിയതെന്നും കെ കെ ശെെലജ പറഞ്ഞു. പ്രത്യേക മതത്തിൻ്റെ പേരിൽ ആളുകളെ മാറ്റിനിർത്തുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും അവർ പറഞ്ഞു.

അഹമ്മദ് ദേവർ കോവിൽ എംഎൽഎ, രജീന്ദ്രൻ കപ്പള്ളി, വി പി കുഞ്ഞികൃഷ്ണൻ, ബോബി മുക്കൻ തോട്ടം,പി എം നാണു, കരിമ്പിൽ ദിവാകരൻ, കരിമ്പിൽ വസന്ത, എ എം റഷീദ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.