നൂറ് രൂപയുടെ ചന്ദനം ചാർത്തലിന് പതിനായിരം, മറ്റ് വഴിപാടുകൾക്കും അന്യായ നിരക്ക് വർധന; കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ വഴിപാട് നിരക്ക് വർധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഭക്തജന സമിതി


കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ വഴിപാട് നിരക്ക് വർധിപ്പിച്ച് ഭക്തജനങ്ങളെ കൊള്ളയടിക്കാനുള്ള നീക്കത്തിൽ നിന്ന് ട്രസ്റ്റി ബോർഡ് പിൻമാറണമെന്ന് പിഷാരികാവ് ഭക്തജന സമിതി യോഗം ആവശ്യപ്പട്ടു.

മിക്ക വഴിപാടുകള്‍ക്കും നൂറും ഇരുനൂറും ശതമാനമാണ് നിരക്ക് വര്‍ധിപ്പിച്ചതെന്നും ഇത് ഭക്തജനങ്ങളെ ചൂഷണം ചെയ്യാനുള്ള നീക്കമാണെന്നും ഭക്തജനസമിതി പ്രസിഡന്റ് ഉണ്ണിക്കൃഷ്ണന്‍ മരളൂര്‍ വടകര ഡോട് ന്യൂസിനോട് പറഞ്ഞു. നൂറു രൂപയുടെ ചന്ദനം ചാര്‍ത്തല്‍ വഴിപാടിന് പതിനായിരം രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. ഒരു ചന്ദനപ്പൊട്ട് തൊടുന്നതിനാണ് ഇത്രയേറെ പൈസ വാങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്രനവീകരണ പ്രവര്‍ത്തനങ്ങള്‍ക്കാണെങ്കില്‍ ആ പേരില്‍ പണം പിരിക്കുകയാണ് വേണ്ടത്. അല്ലാതെ ഭക്തരെ ചൂഷണം ചെയ്യുകയല്ല വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

സമിതി പ്രസിഡന്റ് ഉണ്ണികൃഷ്ണൻ മരളൂർ അധ്യക്ഷനായി. ശിവദാസൻ പനച്ചിക്കുന്ന്, ബാലൻ നായർ പത്താലത്ത്, പുഷ്പരാജ് നങ്ങാണത്ത്, മുരളീധരൻ കൊണ്ടക്കാട്ടിൽ, ടി.ടി.നാരായണൻ , വിനയൻ കാഞ്ചന, ദാമോദരൻ കുറ്റിയത്ത്, സോമൻ മുചുകുന്ന് എന്നിവർ പ്രസംഗിച്ചു.