വ്യാജ വിമാനടിക്കറ്റ് നല്‍കി ഒന്‍പത് ലക്ഷം തട്ടി; ഇരിങ്ങല്‍ സ്വദേശിയായ യുവാവിനെതിരെ കേസെടുത്ത് നാദാപുരം പോലീസ്


നാദാപുരം: വ്യാജ വിമാനടിക്കറ്റ് വില്‍പന നടത്തി ഒന്‍പത് ലക്ഷത്തിലേറെ തട്ടിപ്പ് നടത്തിയ യുവാവിനെതിരെ കേസെടുത്തു. ഇരിങ്ങല്‍ സ്വദേശി ജിയാസ് മന്‍സിലിലെ ജിയാസ് മുഹമ്മദിനെതിരെയാണ് നാദാപുരം പോലീസ് കേസെടുത്തത്.

നാദാപുരം യൂനിമണി ഫിനാന്‍സ് സര്‍വീസ് എന്ന സ്ഥാപനത്തിന്റെ മാനേജറുടെ പരാതിയിലാണ് കേസ്. നിരവധി പ്രവാസികളെയാണ് വ്യാജ വിമാന ടിക്കറ്റ് നല്‍കി ജിയാസ് മുഹമ്മദ് കബളിപ്പിച്ചത്. ഓണ്‍ലൈനില്‍ യാത്രാവിവരം അറിയാനായി പരിശോധന നടത്തിയപ്പോഴാണ് ടിക്കറ്റ് വ്യാജമാണെന്ന് യാത്രക്കാരില്‍ ചിലര്‍ മനസ്സിലാക്കിയത്. ഇതോടെ ഇവര്‍ ടിക്കറ്റുമായി സ്ഥാപനത്തെ സമീപിക്കുകയായിരുന്നു.

സ്ഥാപനത്തില്‍ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് വ്യാജ ടിക്കറ്റ് നല്‍കി വന്‍തട്ടിപ്പ് നടത്തിയതായി തിരിച്ചറിഞ്ഞത്. ഒറിജിനല്‍ ടിക്കറ്റ് വില്‍പന നടത്തി ലഭിച്ച തുക കമ്പനി അക്കൗണ്ടില്‍ നിക്ഷേപിക്കാതെ സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിച്ചതായി യൂനിമണി മാനേജര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി നാദാപുരം പോലീസ് പറഞ്ഞു.