‘അതിനിഷ്ഠൂരമായാണ് സത്യനാഥിനെ കൊലപ്പെടുത്തിയത്, കൊലപാതകത്തില്‍ സമഗ്രമായ അന്വേഷണം വേണം’; പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍


കൊയിലാണ്ടി: സമൂഹ മനസാക്ഷിയെ പിടിച്ചുലയ്ക്കുന്ന രീതിയില്‍ അതിനിഷ്ഠൂരമായാണ് സത്യനാഥിനെ കൊലപ്പെടുത്തിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സത്യനാഥിന്റെ കൊലപാതകം കേരളത്തെയാകെ ഞെട്ടിച്ചിരിക്കുകയാണണെന്നും പൊതുജനങ്ങളുടെ പ്രശ്നത്തിനായി ഇടപെട്ട മികച്ച പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു സത്യനാഥെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ മാറ്റാരെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്നും സമഗ്രമായ അന്വേഷണം നടത്തി പ്രതിക്ക് തക്കതായ ശിക്ഷയുറപ്പാകണമെന്നും കൃത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവനാളുകളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാനാവശ്യമായ അന്വേഷണം പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

സത്യനാഥിന്റെ വേര്‍പാടില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിലും രോഷത്തിലും സിപിഎം സംസ്ഥാന കമ്മിറ്റി പങ്കുചേരുന്നു. പ്രദേശത്ത് സമാധാനം നിലനിര്‍ത്താന്‍ മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകരും സംയമനത്തോടെ ഇടപെടണമെന്നും വാര്‍ത്താ സമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.