”അഭിലാഷ് സി.പി.എം പ്രവര്‍ത്തകനല്ല, പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ എട്ടുവര്‍ഷം മുമ്പ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടയാള്‍” കൊയിലാണ്ടിയിലെ പി.വി.സത്യനാഥന്റെ കൊലയ്ക്ക് പിന്നില്‍ സി.പി.എം പ്രവര്‍ത്തകനെന്ന വാര്‍ത്തകള്‍ക്കെതിരെ പാര്‍ട്ടി ഏരിയ കമ്മിറ്റി


കൊയിലാണ്ടി : കൊയിലാണ്ടി സെന്റര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.വി.സത്യനാഥിന്റെ കൊലപാതകത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകനാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്കെതിരെ സി.പി.എം. സി.പി.എമ്മിനെ കരിവാരിത്തേക്കാനുള്ള ചിലരുടെ ബോധപൂര്‍വ്വമായ ശ്രമമാണ് ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നിലുള്ളതെന്ന് സി.പി.എം ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ വിശദീകരിച്ചു.

”കൊല ചെയ്ത പെരുവട്ടൂര്‍ പുറത്തോന അഭിലാഷ് സി.പി.എം പ്രവര്‍ത്തകനല്ല. എട്ടു വര്‍ഷം മുന്‍പ് സി.പി.എം പ്രവര്‍ത്തകനായിരുന്നു. അക്കാലത്ത് നഗരസഭയുടെ ഭാരവാഹികളുടെ ഡ്രൈവറായി കുറച്ചു കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ തുടര്‍ന്ന് പ്രദേശത്തെ പല പ്രശ്നങ്ങളിലും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.

പിന്നീട് ഇയാള്‍ ഗള്‍ഫില്‍ കുറച്ചു കാലം ജോലി ചെയ്തതിനു ശേഷം നാട്ടില്‍ തിരിച്ചെത്തി മെഡിക്കല്‍ സര്‍ജിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന ഏതോ പ്രൈവറ്റ് കമ്പനിയുടെ സെയില്‍സ് വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു.

യാതൊരു പ്രകോപനവുമില്ലാതെയാണ് ക്ഷേത്രത്തില്‍ പി.വി.സത്യനാഥിനെ ക്രൂരമായി കൊല ചെയ്തത്. കൊലപാതകത്തില്‍ സി.പി.എം ശക്തമായി പ്രതിഷേധിക്കുന്നു.” പ്രസ്താവനയില്‍ വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് മുഴുവന്‍ ജനാധിപത്യവിശ്വാസികളും ജാഗരൂകരാകണമെന്ന് ഏരിയാ സെക്രട്ടറി ടി.കെ.ചന്ദ്രന്‍ ആവശ്യപ്പെട്ടു.