കൊയിലാണ്ടി ഹാര്‍ബറില്‍ വച്ച് ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസ്: രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്


കൊയിലാണ്ടി: ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. ആസാം സ്വദേശികളായ ലക്ഷി ബ്രഹ്മ, മനാരഞ്ജന്‍ റായി എന്നിവര്‍ക്കാണ് കോഴിക്കോട് അഡീഷണല്‍ സെഷന്‍ ജഡ്ജ് സെയ്തലവി ശിക്ഷ വിധിച്ചത്. 2022 ഒക്ടോബര്‍ 4നാണ് കേസിനാസ്പദമായ സംഭവം.

കൊയിലാണ്ടി ഹാര്‍ബറിലെ പുലിമുട്ടില്‍ വച്ച് രാത്രി 12 മണിയോടെ മത്സ്യത്തൊഴിലാളിയായ ആസാം സ്വദേശി ദുളുരാജ് ബോണ്‍ഷിയെ സുഹൃത്തുക്കളായ ലക്ഷി ബ്രഹ്മയും മനാരഞ്ജന്‍ റായിയും ചേര്‍ന്ന് കഴുത്തില്‍ ബെല്‍റ്റ് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. കൊയിലാണ്ടി ഹാര്‍ബറിനോട് ചേര്‍ന്ന് പാറക്കെട്ടിലായിരുന്നു മൂന്നു പേരും ഇരുന്നിരുന്നത്. മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കം പിന്നീട് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. കഴുത്തില്‍ ബെല്‍റ്റ് മുറിക്ക് കടലില്‍ മുക്കിയാണ് ദുലുവിനെ രണ്ട് പേരും ചേര്‍ന്ന് കൊന്നത്. പോലീസിന്റെ സമയോചിതമായ ഇടപെടല്‍ കൊണ്ടാണ് പ്രതികളെ പെട്ടെന്ന് തന്നെ പിടികൂടാനായത്.

എസ്.ഐമാരായ അനൂപ്, അരവിന്ദ് തുടങ്ങിയവരാണ് കേസിന്റെ സ്‌പോട്ട് ഇന്‍ക്വസ്റ്റ് നടത്തിയത്. സി.ഐമാരായ കെ.സി സുബാഷ് ബാബു, എന്‍.സുനില്‍ കുമാര്‍, എസ്.ഐ സന്തോഷ് കുമാര്‍, എ.എസ്.ഐമാരായ കെ.പി ഗിരീഷ്, പ്രദീപന്‍ എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജയദീപ് ഹാജരായി.