കൊയിലാണ്ടിയിലെ പി.വി.സത്യനാഥന്‍ കൊലപാതകം; പ്രതി അഭിലാഷിനെ പൊലീസ് കസ്റ്റഡിയില്‍വിട്ടു


കൊയിലാണ്ടി: സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.വി സത്യനാഥനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അഭിലാഷിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ആറുദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.

ഇന്നലെയാണ് കൊയിലാണ്ടി കോടതിയില്‍ പൊലീസ് അഭിലാഷിനായി കസ്റ്റഡി അപേക്ഷ നല്‍കിയത്. അപേക്ഷ പരിഗണിച്ച കോടതി പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വിടുകയായിരുന്നു.

കൊലപാതകം നടന്ന മുത്താമ്പി ചെറിയപുറം ക്ഷേത്രത്തില്‍ പൊലീസ് വരുംദിവസങ്ങളില്‍ അഭിലാഷിനെ എത്തിച്ച് തെളിവെടുപ്പ് നടത്തും. കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെടുത്ത സ്ഥലം ഉള്‍പ്പെടെ പ്രതിയെ എത്തിച്ച് പരിശോധന നടത്തുകയും ചെയ്യും. അഭിലാഷിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിലൂടെ കൊലപാതകത്തിന് പുറത്ത് നിന്ന് ആരുടെയെങ്കിലും സഹായം ലഭിച്ചോവെന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത ലഭിക്കും.

വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി അഭിലാഷിന്റെ മൊഴി നല്‍കിയത്. പി.വി.സത്യന്‍ തന്നെ മനപൂര്‍വ്വം അവഗണിച്ചുവെന്നും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് മാറ്റിനിര്‍ത്തിയെന്നുമാണ് അഭിലാഷിന്റെ മൊഴി.

പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് മാറ്റിനിര്‍ത്തിയതിന് പുറമേ മറ്റു പാര്‍ട്ടിക്കാരില്‍ നിന്ന് മര്‍ദനമേറ്റ സംഭവത്തില്‍ സംരക്ഷിച്ചില്ലെന്ന് മാത്രമല്ല കുറ്റപ്പെടുത്തുകയും ചെയ്തു. ഇത് വൈരാഗ്യത്തിന് കാരണമായെന്നും അഭിലാഷിന്റെ മൊഴിയിലുണ്ട്.

ക്ഷേത്രത്തില്‍ സത്യനാഥന്‍ ഇരിക്കുന്നത് കണ്ടപ്പോള്‍ മദ്യപിച്ച് കത്തിയുമായി പിന്നിലൂടെ വന്ന് വായ പൊത്തിപ്പിടിച്ച് കഴുത്തില്‍ ഇരുവശത്തും കുത്തിയിറക്കുകയായിരുന്നു. കൊല്ലണം എന്ന ഉദ്ദേശ്യത്തോടുകൂടി തന്നെയാണ് ആക്രമിച്ചത്. കഴകപുരയുടെ പിന്നിലൂടെ നടന്ന് ക്ഷേത്രത്തിന്റെ പിന്‍വശത്തെ മതില്‍ചാടി റോഡിലിറങ്ങി. കത്തി അടുത്ത പറമ്പിലേക്ക് വലിച്ചെറിഞ്ഞു. സ്റ്റീല്‍ടെക് റോഡ് വഴി കൊയിലാണ്ടിയിലെത്തി. രാത്രി 11 മണിയോടെ പൊലീസ് സ്റ്റേഷനില്‍ എത്തി. വരുന്ന വഴിയില്‍ നാലുപേര്‍ തന്നെ കണ്ടതായും അഭിലാഷ് പൊലീസിനോട് പറഞ്ഞിരുന്നു.