മുഖ്യമന്ത്രി വടകരയിൽ; സ്ഥാനർത്ഥി കെ കെ ശെെലജ ടീച്ചർ, സിപിഎം നേതാക്കൾ എന്നിവരുമായി അവലോകന യോഗം ചേർന്നു


വടകര: വടകരയിൽ സ്വകാര്യ ഹോട്ടലിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സി.പി.എം അടിയന്തര അവലോകന യോഗം ചേർന്നു. ഉന്നത സി.പി.എം നേതാക്കളെ പങ്കെടുപ്പിച്ചാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നത്. പ്രചാരണം അവസാനഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോഴാണ് പ്രമുഖ നേതാക്കൾ പങ്കെടുത്ത അവലോകന യോഗം ചേർന്നത്.

വടകര മണ്ഡലം സ്ഥാനാർഥി കെ.കെ ശൈലജ ടീച്ചർ, മന്ത്രി മുഹമ്മദ് റിയാസ്, ടി.പി രാമകൃഷ്ണൻ, പി.ജയരാജൻ, പി.ശശി, പി. സതീദേവി, സ്പീക്കർ എ.എൻ ഷംസീർ, പി.മോഹനൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. നടന്നത് പതിവ് അവലോകനം മാത്രമാണെന്ന് സ്ഥാനാർഥി കെ. കെ ശൈലജ പറഞ്ഞു.

15 വർഷത്തിന് ശേഷം മണ്ഡലം തിരിച്ചു പിടിക്കാൻ കെ.കെ ശൈലജയെ നിയോഗിച്ച സി.പി.എമ്മിന് യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ സൃഷ്ടിക്കുന്ന ഓളം തലവേദന സൃഷ്ടിച്ചിട്ടുണ്ട്. അടുക്കും ചിട്ടയുമായി നടക്കുന്ന എൽ.ഡി.എഫിന്റെ പതിവ് പ്രചാരണ രീതികളിൽ വരുത്തേണ്ട മാറ്റം, പാനൂർ ബോംബ് സ്ഫോടനം ആയുധമാക്കുന്ന യു.ഡി.എഫിനെതിരെയുള്ള പ്രത്യാക്രമണം എന്നിവ യോഗത്തിൽ ചർച്ചയായതായാണ് സൂചന.