‘അവധി അപേക്ഷ നിരന്തരമായി നിഷേധിച്ചത്‌ മാനസികമായി തകര്‍ത്തു’; ചെക്യാട് പഞ്ചായത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രിയങ്കയുടെ ആത്മഹത്യയില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്‌


വടകര: ചെക്യാട് പഞ്ചായത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായിരുന്ന പ്രിയങ്ക ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്‌. ആത്മഹത്യ ചെയ്യാന്‍ കാരണം പഞ്ചായത്ത് സെക്രട്ടറിയാണെന്ന് വ്യക്തമാക്കുന്ന പ്രിയങ്കയുടെ ശബ്ദ സന്ദേശം പുറത്ത്. അവധി അപേക്ഷ നിരന്തരമായി നിഷേധിച്ചത് മാനസികമായി തകര്‍ത്തുവെന്ന് പുറത്ത് വന്ന ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ടെന്ന് മുഖ്യധാര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

”നിരവധി തവണ അവധിക്ക് അപേക്ഷിച്ചുവെങ്കിലും അവധി ലഭിച്ചില്ലെന്നും തനിക്ക് എന്തെങ്കിലും അത്യാഹിതം സംഭവിക്കുകയാണെങ്കില്‍ അതിന് ഉത്തരവാദി പഞ്ചായത്ത് സെക്രട്ടറിയായിരിക്കുമെന്നും ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ടെന്ന് മുഖ്യധാര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്നലെയാണ് വൈക്കിലശ്ശേരി പുതിയോട്ടില്‍ പ്രിയങ്കയെ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്‌. രാവിലെ മുറി തുറക്കാത്തതിനെ തുടര്‍ന്ന് അമ്മ ബഹളം വയ്ക്കുകയായിരുന്നു. തുടര്‍ന്ന് പരിസരവാസികള്‍ വന്ന് വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് പ്രിയങ്കയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ഓര്‍ക്കാട്ടേരിയിലെ സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. എടച്ചേരി പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ മുറിയില്‍ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തുകയായിരുന്നു.