പിന്‍വലിച്ച 2000 രൂപ കയ്യിലുള്ളവര്‍ എന്ത് ചെയ്യണം? സാമൂഹ്യമാധ്യമങ്ങളിലെ പ്രചരണങ്ങള്‍ വ്യാപകമായിരിക്കെ വ്യക്തത വരുത്തി എസ്.ബി.ഐ


ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് പിന്‍വലിച്ച 2,000 രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കുന്നതും നിക്ഷേപിക്കുന്നതും സംബന്ധിച്ച ആശയ കുഴപ്പത്തില്‍ വ്യക്തതവരുത്തി എസ്ബിഐ. സാമൂഹ്യമാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച പല പ്രചരണങ്ങളും വ്യാപകമായിരിക്കെയാണ് എസ്.ബി.ഐ തന്നെ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരിക്കുന്നത്.

നോട്ടുകള്‍ മാറുന്നതിന് ബാങ്കില്‍ പ്രത്യേക സ്ലിപ്പ് എഴുതി നല്‍കുകയോ ഐഡി കാര്‍ഡുകള്‍ കാണിക്കുകയോ വേണ്ടെന്നാണ് ബ്രാഞ്ചുകള്‍ക്ക് നല്‍കിയ മാര്‍ഗനിര്‍ദശത്തില്‍ പറയുന്നത്. ഏതെങ്കിലും തരത്തിലുള്ള അപേക്ഷയോ വേണ്ടതില്ല.

ഒറ്റത്തവണ 20,000 രൂപവരെയാകും 2,000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാനോ നിക്ഷേപിക്കാനോ ആകുക. ഒരു തവണ 20000 രൂപ വരെ മാത്രമേ മാറ്റിയെടുക്കാന്‍ കഴിയൂ എന്ന് നേരത്തെ റിസര്‍വ് ബാങ്ക് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഒരു ദിവസം ഒരാള്‍ക്ക് എത്ര തവണയും മാറ്റിയെടുക്കാനോ നിക്ഷേപിക്കാനോ സാധിക്കും. അതിനൊന്നും നിയന്ത്രണമില്ല.

നോട്ട് മാറ്റിയെടുക്കുന്ന വ്യക്തി ആ ബാങ്കിലെ ഉപഭോക്താവ് ആകണമെന്നില്ല. അക്കൗണ്ടുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ബാങ്കുകളില്‍ നിന്ന് നോട്ട് മാറ്റിയെടുക്കുന്നതിന് തടസ്സമില്ല. മുതിര്‍ന്ന പൗരന്‍മാര്‍ക്കും വികലാംഗര്‍ക്കും പ്രത്യേക പരിഗണന ബാങ്കുകള്‍ നല്‍കുകയും വേണം.

നോട്ടുകള്‍ മാറ്റുന്നതിനും നിക്ഷേപിക്കുന്നതും സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ നിരവധി തെറ്റായ പ്രചാരണങ്ങള്‍ നടന്നുവരുന്നതിനിടെയാണ് എസ്ബിഐ ഇക്കാര്യത്തില്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. പ്രത്യേക ഫോം പൂരിപ്പിച്ച് നല്‍കുന്നതിനൊപ്പം ആധാര്‍ കാര്‍ഡോ മറ്റു തിരിച്ചറിയല്‍ കാര്‍ഡുകളോ നല്‍കിയാല്‍ മാത്രമേ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ആകൂ എന്ന തരത്തിലുള്ള പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയകളിലുണ്ടായിരുന്നു.

വെള്ളിയാഴ്ചയാണ് റിസര്‍വ് ബാങ്ക് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്ന കാര്യം അറിയിച്ചത്. സെപ്റ്റംബര്‍ 30-നകം ഈ നോട്ടുകള്‍ ആര്‍ബിഐ റീജ്യണല്‍ ഓഫീസുകളില്‍ നിന്നോ ബാങ്കുകളില്‍ നിന്നോ മാറ്റിയെടുക്കണമെന്നും നിര്‍ദേശമുണ്ട്. നോട്ടുകള്‍ മാറ്റിയെടുക്കുമ്പോള്‍ ബാങ്കുകള്‍ ഒരു തരത്തിലുള്ള ഫീസും ഈടാക്കരുതെന്നും നിര്‍ദേശമുണ്ട്.