‘വോട്ട് ചെയ്യേണ്ടത് നമ്മളില്‍പ്പെട്ടവന്’; വടകരയില്‍ ശൈലജ ടീച്ചർക്കെതിരെ യുഡിഎഫ് വര്‍ഗീയ പ്രചാരണം നടത്തുന്നതായി പരാതി


വടകര: വടകരയില്‍ നവമാധ്യമങ്ങള്‍ വഴി യുഡിഎഫ് വര്‍ഗീയ പ്രചാരണം നടത്തുന്നതായി എല്‍ഡിഎഫിന്റെ പരാതി. സംഭവത്തില്‍ യു.ഡി.എഫിനും സ്ഥാനാർത്ഥി ഷാഫി പറമ്പിലിന് എതിരെയും തെരഞ്ഞെടുപ്പ് കമീഷനും ജില്ലാ കലക്ടർക്കും എൽ.ഡി.എഫ് വടകര മണ്ഡലം ട്രഷറർ സി.ഭാസ്ക്കരൻ മാസ്റ്റർ പരാതി നൽകി.

വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ശൈലജ ടീച്ചർക്കെതിരെ യു.ഡി.എഫും മുസ്ലിം യൂത്ത് ലീഗും വർഗ്ഗീയ പ്രചരണം നടത്തുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. “ഷാഫി 5 നേരം നിസ്‌കരിക്കുന്ന ദീനിയായ ചെറുപ്പക്കാരനാണ്, മറ്റേതോ കാഫിറായ സ്ത്രീ സ്ഥാനാര്‍ത്ഥി ആര്‍ക്കാണ് നമ്മള്‍ വോട്ട് ചെയ്യേണ്ടത്‌. നമ്മളില്‍പ്പെട്ടവനല്ലേ, ചിന്തിച്ചുവോട്ട് ചെയ്യൂ ’’എന്നാണ് നവമാധ്യങ്ങളിലൂടെ പ്രവര്‍ത്തകര്‍ പ്രചരിപ്പിച്ചത്‌. ഇതിന്റെ വാട്സ്ആപ്പ് സ്ക്രീൻ ഷോട്ടുകൾ സഹിതമാണ് എല്‍ഡിഎഫ് പരാതി നല്‍കിയിരിക്കുന്നത്‌.

വടകരയിൽ ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ട് തോൽവി ഉറപ്പിച്ച യു.ഡി.എഫ് കടുത്ത വർഗ്ഗീയത പ്രചരിപ്പിക്കുകയാണ്. ബോധപൂർവ്വം മതവികാരം ഉണ്ടാക്കാൻ വർഗ്ഗീയ പ്രചാരണം നടത്തുകയാണ് യു.ഡി. എഫ്. ഇലക്ഷൻ കമ്മീഷന്റെ പെരുമാറ്റച്ചട്ടം പ്രകാരം ഒരുതരത്തിലുമുള്ള വർഗ്ഗീയ പ്രചാരണവും പാടില്ല. യു.ഡി.എഫ് സ്ഥാനാർത്ഥിയെ തെരഞ്ഞെടുപ്പിൽ അയോഗ്യനാക്കുന്നത് ഉൾപ്പടെയുള്ള ഗുരുതരമായ പ്രവൃത്തിയും പ്രചാരണവുമാണ് യു.ഡി.എഫിന്റെ ഭാഗത്തു നിന്നുമുണ്ടായ ഗുരുതമായ ചട്ടലംഘനമെന്ന് എല്‍ഡിഎഫ് കുറ്റപ്പെടുത്തി.