പയ്യോളിയില്‍ ആരോഗ്യവിഭാഗത്തിന്റെ മിന്നല്‍ പരിശോധന; ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണങ്ങള്‍ കണ്ടെത്തി


പയ്യോളി: പയ്യോളിയില്‍ നിന്നും പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു. പയ്യോളി നഗരസഭ ആരോഗ്യവിഭാഗം നഗരത്തിലെ വിവിധ സ്ഥാപനങ്ങളില്‍ ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തത്.

അയനിക്കാട് റെസ്റ്റോറന്റ്, സരസ്വതി വെജിറ്റേറിയന്‍ ഹോട്ടല്‍, എന്നിവിടങ്ങളില്‍ നിന്ന് പഴകിയ ഭക്ഷ്യ വസ്തുക്കള്‍ പിടിച്ചെടുക്കുകയും പിഴചുമത്തി നോട്ടീസ് നല്‍കുകയും ചെയ്തു.

കൂടാതെ ഹോട്ടല്‍ പയ്യോളി ചിക്കന്‍ എന്ന സ്ഥാപനത്തില്‍ നിന്നും മലിനജലവും ഭക്ഷണ അവശിഷ്ടങ്ങളുമടങ്ങിയ മാലിന്യങ്ങളും റെയില്‍വേ പുറമ്പോക്കില്‍ അലക്ഷ്യമായി നിക്ഷേപിച്ചതായി കണ്ടെത്തുകയും ഹോട്ടല്‍ അടച്ചുപൂട്ടുന്നതിന് നിര്‍ദേശം നല്‍കുകയും ചെയ്യ്തു. നഗരസഭയില്‍ ആരോഗ്യവിഭാഗം ഇടയ്ക്കിടെ പരിശോധനകള്‍ നടത്താറുണ്ടെന്ന് പയ്യോളി നഗരസഭ ചെയര്‍മാന്‍ വി.കെ അബ്ദുറഹിമാന്‍ വടകര ഡോട് ന്യൂസിനോട് പറഞ്ഞു.

പരിശോധനയില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ചന്ദ്രന്‍. ടി നേതൃത്വം നല്‍കി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മേഘനാഥന്‍ സി.ഐ.ടി.കെ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ മജീദ് വി.കെ, പ്രശാന്ത് വൈ.ബി, ഡ്രൈവര്‍ പ്രജീഷ് എന്നിവര്‍ പങ്കെടുത്തു. തുടര്‍ദിവസങ്ങളിലും പരിശോധന കര്‍ശനമായി നടത്തുമെന്നും നടപടി ശക്തമാക്കുമെന്നും നഗരസഭ അറിയിച്ചു.