രണ്ട് മാസത്തിനിടെ പൂട്ട് മാറ്റിയത് ഒന്‍പത് തവണ; ‘പൂട്ട് ദുരിതത്തിന്’ പരിഹാരം തേടി നാദാപുരം സ്വദേശിയായ വ്യാപാരി പോലീസ് സ്റ്റേഷനിൽ


നാദാപുരം: തന്റെ ‘പൂട്ട് ദുരിതത്തിന്’ പരിഹാരം വേണം, പോലീസ് സ്റ്റേഷനിൽ അഭയം തേടി വ്യാപാരി. അതിശയിക്കണ്ട, സംഭവം ഇങ്ങ് ഇരിങ്ങണ്ണൂരിലാണ്. പരാതിക്കാരൻ നാദാപുരം മേലേകൂടത്തില്‍ രാഘവനും.

കടയുടെ പൂട്ട് നശിപ്പിക്കുന്ന സാമൂഹ്യ വിരുദ്ധരെക്കൊണ്ട് പൊറുതിമുട്ടിയതിനെ തുടർന്നാണ് രാഘവൻ നാദാപുരം പോലീസിൽ പരാതി നൽകിയത്. രാത്രിയുടെ മറവില്‍ എത്തി കടയുടെ പൂട്ടിനുള്ളില്‍ പശ, പെയിന്റ് പോലുള്ള വസ്തുക്കള്‍ ഒഴിച്ച് തുറക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടാക്കുകയാണ് ചെയ്യുന്നതെന്ന് രാഘവന്‍ പറയുന്നു. രണ്ട് മാസത്തിനിടെ ഒന്‍പത് തവണയാണ് ഇത്തരത്തില്‍ പൂട്ട് നശിപ്പിക്കപ്പെട്ടത്.

കഴിഞ്ഞ ദിവസം ചെളിയും പെയിന്റും ഒഴിച്ച് കട വൃത്തികേടാക്കുകയും ചെയ്തു. കടയിലേക്ക് വൈദ്യുതി കണക്ഷനായി സ്ഥാപിച്ച മെയിന്‍ സ്വിച്ച് യൂണിറ്റും ഫ്യൂസുകളും മറ്റും നശിപ്പിക്കാറുണ്ട്. ആരാണെന്നോ എന്തിനാണെന്നോ ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് രാഘവന്‍ പറയുന്നു.

ഇരിങ്ങണ്ണൂര്‍ മഹാശിവക്ഷേത്ര പരിസരത്ത് തയ്യലും പൂജാസാധനങ്ങളുടെ വില്‍പനയും നടത്തുന്ന ചെറിയ ഒരു കടയാണ് രാഘവന്റേത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി കട പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഈയിടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമാതോടെയാണ് പോലീസിനെ സമീപിച്ചത്.