കണ്ണൂരില്‍ സ്വകാര്യ ബസില്‍ യാത്രക്കാരിക്കുനേരെ നഗ്നതാ പ്രദര്‍ശനം; മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നുണ്ടെന്ന് മനസിലായിട്ടും കൂസലില്ലാതെ മധ്യവയസ്‌കന്‍, ദൃശ്യങ്ങളുള്‍പ്പെടെ നല്‍കി ദുരനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച് യുവതി


പയ്യന്നൂര്‍: കണ്ണൂരില്‍ സ്വകാര്യ ബസ്സില്‍ യാത്രക്കാരിക്കുനേരെ നഗ്‌നതാ പ്രദര്‍ശനം. ചെറുപുഴ – തളിപ്പറമ്പ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലാണ് യാത്രക്കാരിക്ക് ദുരനുഭവം ഉണ്ടായത്. ഇതിന്റെ ദൃശ്യങ്ങള്‍ യുവതി മൊബൈലില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു.

മധ്യവയസ്‌കനായ യാത്രക്കാരനാണ് നഗ്‌നതാ പ്രദര്‍ശനം നടത്തിയത്. മാസ്‌ക് ധരിച്ചെത്തിയ ഇയാള്‍ ബസില്‍ യുവതിക്ക് അഭിമുഖമായി ഇരുന്നു. ശേഷം ശബ്ദമുണ്ടാക്കി ആകര്‍ഷിച്ചശേഷം നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു.

ചെറുപുഴ ബസ് സ്റ്റാന്റിലാണ് സംഭവം നടക്കുന്നത്. ബസ് നിര്‍ത്തിയിട്ടശേഷം ജീവനക്കാര്‍ ഭക്ഷണം കഴിക്കാന്‍ പോയതായിരുന്നു. യുവതി ബസ്സില്‍ കയറിയപ്പോള്‍ ഇയാള്‍ മാത്രമായിരുന്നു യാത്രക്കാരനായി ബസ്സിലുണ്ടായിരുന്നത്. പിന്നീട് യുവതിയുടെ സമീപത്തെ സീറ്റില്‍ വന്നിരുന്ന മദ്ധ്യവയസ്‌കന്‍ യാത്രക്കാരിയുടെ ശ്രദ്ധ തന്നിലേക്ക് തിരിച്ചാണ് നഗന്താ പ്രദര്‍ശനം നടത്തിയത്. ദൃശ്യം മൊബൈലില്‍ പകര്‍ത്തുന്നുണ്ടെന്ന് മനസ്സിലായിട്ടും കൂസലൊന്നുമില്ലാതെ ഇയാള്‍ പ്രവൃത്തി തുടര്‍ന്നു.

ബസ് ജീവനക്കാര്‍ എത്തിയതോടെ ഇയാള്‍ പെട്ടെന്ന് ഇറങ്ങിപ്പോയി. സംഭവത്തില്‍ പകച്ചുപോയ യുവതി പിന്നീട് ഇക്കാര്യം ബസ് ജീവനക്കാരുടെ ശ്രദ്ധയില്‍പെടുത്തി. ജീവനക്കാരും യുവതിയും ചേര്‍ന്ന് പ്രതിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് ദുരനുഭവം യുവതി ദൃശ്യങ്ങള്‍ സഹിതം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. എന്നാല്‍ പോലീസില്‍ പരാതി നല്‍കാന്‍ യുവതി തയ്യാറായിട്ടില്ല.

സംഭവത്തില്‍ സ്വമേധയാ നടപടി തുടങ്ങിയെന്ന് പയ്യന്നൂര്‍ ഡിവൈഎസ്പി കെഇ പ്രേമചന്ദ്രന്‍ പറഞ്ഞു. ചെറുപുഴ സ്വദേശിയായ യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തും. ചെറുപുഴയിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.