ശരീരത്തിൽ ഇരുമ്പുദണ്ഡ് ഉപയോഗിച്ച് അടിച്ച പരുക്കുകൾ; കോഴിക്കോട് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം


കോഴിക്കോട്: വെസ്റ്റ് കൊമേരിയിൽ യുവാവിനെ ഇടവഴിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. കൊമേരി അമ്മാത്ത് മീത്തൽ കിരൺകുമാർ (45) ആണ് കൊല്ലപ്പെട്ടത്. വെസ്റ്റ് കൊമേരി അമ്മാത്ത് പറമ്പ് ഇടവഴിയിലാണ് ഞായറാഴ്ച രാവിലെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അയൽവാസിയായ യുവാവിനെ മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തു.

വഴിയാത്രക്കാരാണ് യുവാവിനെ വീടിനടുത്തുള്ള കോൺക്രീറ്റ് ഇടവഴിയിൽ മരിച്ചനിലയിൽ കാണുന്നത്. ഉടനെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. മെഡിക്കൽ കോളജ് ഇൻസ്പെക്ടർ എം.എൽ.ബെന്നി ലാലുവിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി തുടർ നടപടികൾ സ്വീകരിച്ചു.

മൃതദേഹത്തിൽ പലഭാഗത്തായി അടിയേറ്റ പാടുകൾ ഉണ്ടായിരുന്നു. ശരീരത്തിൽ ഇരുമ്പുദണ്ഡ് ഉപയോഗിച്ച് അടിച്ച പരുക്കുകളാണുള്ളത്. എല്ലുകൾ പൊട്ടിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് ഡോഗ് സ്കോഡും വിരലടയാളം വിദഗ്ധരും ഫൊറൻസിക് വിഭാഗവും പരിശോധന നടത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് അനുസരിച്ച് യുവാവിന്റെ മരണം കൊലപാതകം ആണെന്ന് പൊലീസ് പറഞ്ഞു.

പ്രദേശത്തെ പലരിൽനിന്നും പൊലീസ് മൊഴിയെടുത്തു. തുടർന്നാണ് പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ കസ്റ്റഡിയിലെടുത്തത്. കൂടുതൽ അന്വേഷണത്തിനുശേഷം അറസ്റ്റ് രേഖപ്പെടുത്തും.