ഉച്ചക്ക് 12 മുതൽ വെകിട്ട് 3 വരെ വെയിലിൽ പണിയെടുക്കരുത്; ലംഘിച്ചാല്‍ തൊഴിലുടമയ്‌ക്കെതിരെ കര്‍ശന നടപടി


തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ സമയക്രമീകരണം മെയ് 15 വരെ നീട്ടി. മന്ത്രി വി ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് 3 വരെ തൊഴിലാളികള്‍ പണിയെടുക്കുന്നത് കണ്ടെത്തിയാല്‍ തൊഴിലുടമയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് നിര്‍ദ്ദേശം.

പകല്‍ വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം മൂന്ന് മണി വരെ വിശ്രമവേളകളായിരിക്കും. ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഷിഫ്റ്റുകള്‍ ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം 3ണിക്ക് ആരംഭിക്കുന്ന തരത്തിലുമാണ് പുനക്രമീകരണം.

ജില്ലാ ലേബര്‍ ഓഫീസര്‍, ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ പ്രത്യേക ടീമുകള്‍ ദൈനംദിന പരിശോധനകള്‍ നടത്തും. കണ്‍സ്ട്രക്ഷന്‍, റോഡ് നിര്‍മാണ മേഖലകളില്‍ കര്‍ശന പരിശോധന ഉറപ്പാക്കും. സമുദ്രനിരപ്പില്‍ നിന്ന് 3000 അടിയില്‍ കൂടുതല്‍ ഉയരമുള്ള സൂര്യാഘാതത്തിന് സാദ്ധ്യതയില്ലാത്ത മേഖലകളെ ഉത്തരവില്‍ നിന്നും ഒഴിവാക്കിയതായും മന്ത്രി അറിയിച്ചു.