‘കാഫിര്‍ വാചകം ഓണ്‍ ചെയ്തു സംസാരിച്ചത് ശൈലജ ടീച്ചര്‍, കേരളത്തിൽ ഇസ്ലാമോഫോബിയ പടർത്തുന്നത് സിപിഎം; രാഹുല്‍ മാങ്കൂട്ടത്തില്‍


പത്തനംതിട്ട: കേരളത്തില്‍ ഇസ്ലാമോഫോബിയ പടര്‍ത്തുന്നത് സിപിഎമ്മാണെന്നും വടകരയില്‍ ഇടതുപക്ഷം പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞാണ് വീടുകളില്‍ കയറി വോട്ട് ചോദിച്ചതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശൈലജ ടീച്ചറില്‍ നിന്ന് വര്‍ഗീയ കേള്‍ക്കുന്നുണ്ടെന്നും കാഫിര്‍ വാചകം ഓണ്‍ ചെയ്ത് സംസാരിച്ചത് ടീച്ചറാണ്. തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ സിപിഐഎം എന്തും പറയുമെന്നും രാഹുല്‍ പറഞ്ഞു. ലീഗിന്റെ കൊടിയോട് കോണ്‍ഗ്രസിന് അയിത്തമില്ല. പ്രിയങ്ക വയനാട്ടില്‍ പങ്കെടുത്ത പരിപാടിയില്‍ ലീഗിന്റെ കൊടി ഉണ്ടായിരുന്നുവെന്നും പച്ച കൊടി കണ്ടാല്‍ പാക്കിസ്ഥാനിലാണെന്നാണ് സിപിഐഎം കരുതുന്നതെന്നും രാഹുല്‍ പറഞ്ഞു.

ഇടതുമുന്നണിയുടെ കണ്‍വീനര്‍ ഇടത്താണോ വലത്താണോ എന്ന് മനസിലാവുന്നില്ല. പിണറായി വിജയന്റെ അറിവോടെയാണ് ഇ.പി ജയരാജനും പ്രകാശ് ജാവദേക്ക‍റും തമ്മില്‍ കൂടിക്കാഴ്ച നടന്നത്. എന്തുകൊണ്ടാണ് കൂടിക്കാഴ്ച കേരളീയ സമൂഹത്തോട് വെളിപ്പെടുത്താതിരുന്നത്. കേരളത്തില്‍ സിപിഐഎമ്മില്‍ നിന്നുകൊണ്ടുതന്നെ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാം. കോണ്‍ഗ്രസില്‍ നിന്നുകൊണ്ട്‌ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ കഴിയില്ല. തന്റെ വീട്ടിലേക്ക് ഒരു ബിജെപി പ്രഭാരിയോ പ്രവര്‍ത്തകനോ വരില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.