‘ഷാഫി പറമ്പിലിനെ തള്ളി കെ.കെ രമ’; പത്ര സമ്മേളനത്തിന്റെ വീഡിയോ എഡിറ്റ് ചെയ്ത് തെറ്റായി പ്രചരിപ്പിക്കുന്നു; റൂറൽ എസ്.പിക്ക് പരാതി നൽകി കെ.കെ.രമ എം.എൽ.എ


വടകര: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നടത്തിയ പത്രസമ്മേളനത്തിന്റെ വീഡിയോ എഡിറ്റ് ചെയ്തു വ്യാപകമായി പ്രചരിപ്പിക്കുന്നതായി കെ.കെ രമ എം.എൽ.എ. സംഭവത്തില്‍ വടകര റൂറൽ എസ്.പി രമ പരാതി നൽകി.

2024 ഏപ്രിൽ 17-ാം തീയതി ഉമ തോമസ് എംഎല്‍എയ്ക്ക് ഒപ്പം വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിന്റെ ദൃശ്യങ്ങൾ തങ്ങൾക്കാവശ്യമുള്ള വിധം മുറിച്ചു എഡിറ്റ് ചെയ്ത് “ഷാഫി പറമ്പിലിനെ തള്ളി കെ.കെ. രമ” എന്ന നിലയില്‍ എഡിറ്റ് ചെയ്ത് മീഡിയ വഴി വ്യാപകമായി സിപിഎം സൈബർ സംഘങ്ങൾ പ്രചരിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്‌.

”തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് സ്ഥാനാർത്ഥിയായ ഷാഫി പറമ്പിലിനു നേരെ എൽഡിഎഫ് സ്ഥാനാർഥി ഉന്നയിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളെ സംബന്ധിച്ച വസ്തുതകൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ വേണ്ടിയായിരുന്നു പത്രസമ്മേളനം വിളിച്ചു ചേർത്തത്. ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ തനിക്കെതിരായി വ്യാപകമായ സൈബർ ആക്രമണം നടക്കുകയാണ് എന്ന നിലയിൽ ആയിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ആരോപണം. തനിക്കെതിരെ അശ്ലീലം കലർന്ന വ്യാജ വീഡിയോ നിർമ്മിക്കുകയും ഇത് സോഷ്യൽ മീഡിയ വഴി യുഡിഎഫ് സ്ഥാനാർത്ഥിയുടെയും യുഡിഎഫ് നേതൃത്വത്തിന്റെയും അറിവോടുകൂടി പ്രചരിപ്പിക്കുന്നു എന്ന നിലയിലുള്ള എൽഡിഎഫ് സ്ഥാനാർത്ഥിയുടെ തെറ്റായ ആരോപണങ്ങളെ തുറന്നുകാട്ടുകയായിരുന്നു ആ പത്രസമ്മേളനത്തിൽ. എന്നാൽ ആ പത്രസമ്മേളനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ തങ്ങൾക്കാവശ്യമുള്ള വിധം മുറിച്ചു എഡിറ്റ് ചെയ്ത് “ഷാഫി പറമ്പിലിനെ തള്ളി കെ.കെ. രമ” എന്ന നിലയിലാണ് വീഡിയോ തയ്യാറാക്കിയത്. ഇത് സോഷ്യൽ മീഡിയവഴി വ്യാപകമായി സിപിഎം സൈബർ സംഘങ്ങൾ പ്രചരിപ്പിക്കുകയിരുന്നുവെന്നാണ് രമ പറയുന്നത്‌.

‘ആരോപണങ്ങൾ ശരിയാണ് എന്ന് ഞാനും ഉമ തോമസ് എംഎൽഎയും അംഗീകരിക്കുകയാണ് എന്ന വിധമുള്ള വീഡിയോയാണ് വ്യാപകമായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു. സിപിഐഎം നിയന്ത്രണത്തിലുള്ള ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം പ്രൊഫൈലുകൾ വഴിയും വിവിധങ്ങളായ വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയുമാണ് ഈ വ്യാജ സന്ദേശം പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഇതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി വീഡിയോ ഇത്തരത്തിൽ എഡിറ്റ് ചെയ്ത സംഘങ്ങളെയും അത് പ്രചരിപ്പിക്കാൻ നേതൃത്വം കൊടുത്ത സൈബർ പ്രൊഫൈൽ ഉടമകളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് പരാതിയിൽ ആവശ്യപെട്ടു.

യുഡിഎഫ് ആർഎംപിഐ നേതാക്കളായ പാറക്കൽ അബ്ദുള്ള, ഐ. മൂസ, എൻ. വേണു എന്നിവർ ഒപ്പമുണ്ടായിരുന്നു.