വടകരയിലെ കൊട്ടിക്കലാശത്തിലും ശൈലജ ടീച്ചറെ അധിക്ഷേപിച്ച് യുഡിഎഫ്, അഞ്ചുവിളക്ക് ജംഗ്ഷനിലെ മുദ്രാവാക്യം വിളിക്കെതിരെ എല്‍.ഡി.എഫിന്റെ പരാതി


വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനിടെ വടകരയിലെ യുഡിഎഫ് പ്രവര്‍ത്തകര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ ടീച്ചറെ വീണ്ടും അധിക്ഷേപിച്ചതായി പരാതി. ടീച്ചർക്കെതിരെ വ്യക്തിഹത്യയും അധിപേക്ഷപ മുദ്രാവാക്യങ്ങളും മുഴക്കിയ യു.ഡി.എഫ് നേതാക്കൾക്ക് എതിരെ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കലക്ടർക്കും എൽ.ഡി.എഫ് വടകര മണ്ഡലം സെക്രട്ടറി വത്സൻ പനോളി പരാതി നൽകി.

അഞ്ചുവിളക്ക് ജംങ്ഷനില്‍ സംഘടിപ്പിച്ച കൊട്ടിക്കലാശത്തിനിടെ യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും ‘കള്ളീ കള്ളീ കാട്ടുകള്ളീ, കോവിഡ് കള്ളീ ശൈലജേ’ എന്ന മുദ്രാവാക്യം വിളിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇതിലൂടെ തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണ് യു.ഡി.എഫ്. നടത്തിയതെന്നും വടകരയിൽ പ്രചാരണത്തിന്റെ തുടക്കം മുതൽ ശൈലജ ടീച്ചറെ വ്യക്തിഹത്യ ചെയ്യുന്നതിനും അവഹേളിക്കുന്നതിനുമാണ് യു.ഡി.എഫ് തയ്യാറായതെന്നും എല്‍ഡിഎഫ് ആരോപിച്ചു.

ലോകം ആദരിച്ച പൊതുപ്രവർത്തകയും മുൻ ആരോഗ്യ മന്ത്രിയുമായ കെ.കെ.ശൈലജ ടീച്ചർക്ക് ജനങ്ങൾക്കിടയിലുള്ള സ്വീകാര്യത ഇല്ലാതാക്കാനുള്ള ശ്രമമാണ് യു.ഡി.എഫ് നടത്തിയത്. വടകരയിൽ രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യാൻ യു.ഡി.എഫ് തയ്യാറായില്ല. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ നിരവധി പോസ്റ്ററുകളും, നവ മാധ്യമങ്ങളിൽ വ്യാജ വീഡിയോകൾ നിർമ്മിച്ച് പ്രചരിപ്പിക്കുന്ന നിലയാണ് യു.ഡി.എഫ് വടകരയിൽ തുടർന്നത്. ടീച്ചർ പറയാത്ത കാര്യങ്ങൾ പറഞ്ഞു എന്ന് വരുത്താൻ നിരവധി വീഡിയോകൾ വ്യാജമായി ഉണ്ടാക്കി. അതിന്റെ ഒടുവിലത്തെ നീചമായ പ്രവർത്തിയാണ് ഇന്നലെ വടകരയിൽ യു.ഡി. എഫ് നേതാക്കളുടെ നേതൃത്വത്തിൽ നടത്തിയത്. പൊതു സമൂഹത്തിനിടയിൽ ശക്തമായ എതിർപ്പ് യു.ഡി.എഫിന്റെ ഇത്തരം അപവാദ പ്രചാരണത്തിനെതിരെ ഉയർന്നു വരികയാണ് ഉണ്ടായതെന്ന് എല്‍ഡിഎഫ് പറഞ്ഞു.