കൗമാരക്കാരിൽ ആത്മഹത്യ വർധിക്കുന്നു; മാതാപിതാക്കളും അധ്യാപകരും കുട്ടികളിലെ ഈ മാറ്റങ്ങൾ അവ​ഗണിക്കരുതേ…


വടകര: ഇന്ന് നമ്മൾ നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് പ്രിയപ്പെട്ടവരുടെ വിയോ​ഗം. സ്വാഭാവിക മരണങ്ങൾക്കും അപകടമരണങ്ങൾക്കും കാരണങ്ങളുണ്ടെങ്കിലും പ്രിയപ്പെട്ടവരുടെ ആത്മഹത്യകൾ മരണ ശേഷവും ചോദ്യചിഹ്നമായി അവശേഷിക്കുന്നു. അതിൽ കൗമാരക്കാരും ഒട്ടും പിന്നിലല്ലെന്നാണ് പുറത്തുവരുന്ന വാർത്തകളിൽ നിന്നും വ്യക്തമാകുന്നത്. പേരാമ്പ്രയിലും കൊയിലാണ്ടിയിലുമുൾപ്പെടെ ജില്ലയുടെ വിവിധ ഭാ​ഗങ്ങളിൽ നിരവധി കെെമാരക്കാരാണ് ഈ അടുത്തിടെ ജീവതത്തിന് ഫുൾസ്റ്റോപ്പിട്ട് മരണത്തെ കൂട്ടുപിടിച്ചത്.

ചെറുപ്രായത്തിൽ ഇത്രയേറെ കുട്ടികൾ എന്തിനാണു ജീവിതം വേണ്ടെന്നു വയ്ക്കാൻ തീരുമാനിച്ചതെന്ന് സ്വാഭാവികമായും ചിന്തിച്ചുപോകും. എന്തു പ്രശ്നമാണ് അവരെ ആത്മഹത്യയിലേക്കു തള്ളിവിട്ടതെന്ന ചോദ്യം പലർക്കു മുന്നിലും ഉത്തരം കിട്ടാതെ നിൽപ്പുണ്ടാകും. എന്നാൽ മനോരോഗ വിദഗ്ധർ ഈ വിഷയത്തിൽ കൂടുതൽ കാര്യങ്ങൾ അടുത്തറിയാൻ കഴിയുന്നവരാണ്.

തീർത്തും ഗൗരവമായി കാണേണ്ട വിഷയമാണ് കുട്ടികളിലെ ആത്മഹത്യാശ്രമങ്ങൾ. ഒരു കുട്ടി ആത്മഹത്യാ ശ്രമം നടത്തി രക്ഷപ്പെടുമ്പോള്‍ സൈക്യാട്രി അസെസ്മെന്റിന് എത്തിക്കാറുണ്ട്. കുട്ടി വളർന്നു വരുന്ന സാഹചര്യം, സമ്മർദ്ദം നേരിടാനുള്ള കഴിവ്, വീട്ടുകാർ കുട്ടിക്ക് കൊടുക്കുന്ന പിന്തുണ എത്രത്തോളമാണ് എന്നിവയാണ് പരിശോധനയിൽ പ്രധാനമായും ശ്രദ്ധിക്കുന്നത്. ഇനി ജീവിക്കേണ്ട എന്ന ചിന്ത കുട്ടിയിൽ എങ്ങനെ വന്നു എന്നതും തന്റെ പ്രശ്നങ്ങളുടെ പരിഹാരം ആത്മഹത്യയാണെന്ന് കുട്ടിക്ക് എങ്ങനെ തോന്നിയെന്നും കൃത്യമായി പരിശോധിക്കും. ഇതിനും മുൻപും കുട്ടിയുടെ ഭാഗത്തുനിന്ന് ഇത്തരം ശ്രമങ്ങളുണ്ടായിട്ടുണ്ടോ എന്നും കുടുംബത്തിൽ ആരെങ്കിലും മുൻപ് ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ടോ എന്നും ഈ അവസരത്തിൽ അന്വേഷിക്കും. ഇനി ജീവിക്കേണ്ട, ആത്മഹത്യ ചെയ്യും എന്നൊക്കെ പറയുന്ന കുട്ടികളുടെയും മുതിർന്നവരുടെയും കണക്കെടുത്താൽ, പത്തിൽ എട്ടു പേരും പിന്നീട് ആത്മഹത്യ ചെയ്തതായാണ് പഠനങ്ങൾ പറയുന്നത്. അതുകൊണ്ടുതന്നെ ഈ വിഷയത്തെ എല്ലാവരും ഗൗരവത്തിൽ എടുക്കേണ്ടതായുണ്ട്.

മനുഷ്യന്റെ വികാരങ്ങൾക്കും പ്രശ്നങ്ങൾക്കും പലപ്പോഴും സമൂഹത്തിൽ വലിയ ശ്രദ്ധ കിട്ടാറില്ല. ഓരോ പ്രഹസനങ്ങൾ എന്നതിനപ്പുറം ആരും മറ്റൊരാളുടെ സ്വഭാവമാറ്റത്തെപ്പറ്റി പറയാറില്ല. മരിക്കണം എന്നു പറയുന്നതോ ആത്മഹത്യാശ്രമം നടത്തുന്നതോ മറ്റുള്ളവരെ പേടിപ്പിക്കാൻ വേണ്ടിയാണ്, യഥാർഥത്തില്‍ അവർ അങ്ങനെ ചെയ്യില്ല എന്നു കരുതുന്ന ഒരു വലിയ വിഭാഗം ആളുകളുണ്ട്. അത് തീർത്തും തെറ്റാണ്. ആ ധാരണ മാറ്റേണ്ടതും അത്യാവശ്യമാണ്. പലപ്പോഴും ‘എന്തെങ്കിലും കടുംകൈ ചെയ്യു’മെന്ന് പറയുന്നത് ആരെയും ഭയപ്പെടുത്താനല്ല, സഹായത്തിനു വേണ്ടിയുള്ള ഒരു അപേക്ഷയായാണ് അതിനെ കാണേണ്ടത്. കുടുംബത്തിൽ ആരെങ്കിലും മുൻപ് ആത്മഹത്യ ചെയ്തിട്ടുണ്ടെങ്കിലും പിന്നീടുള്ള വ്യക്തികൾക്ക് അതൊരു അപകടഘടകമാണ്. അവർക്കെന്തെങ്കിലും മാനസിക പ്രശ്നങ്ങളുണ്ടോ എന്നും പരിശോധിക്കണം. അതിനനുസരിച്ചുള്ള ചികിത്സയാണ് ഇവർക്കു നൽകേണ്ടത്..

പലപ്പോഴും വാർത്തകളിൽ ഇടം പി‍ടിക്കുന്ന ആത്മഹത്യാവാർത്തകൾ കുട്ടികളെ ബാധിക്കാറുണ്ട്. ഒരു വ്യക്തി ആത്മഹത്യ ചെയ്തു എന്നു കേൾക്കുമ്പോൾ, തന്റെ പ്രശ്നത്തിനും അതൊരു പരിഹാരമാണെന്ന് ചിലരെങ്കിലും ചിന്തിക്കാനിടയുണ്ട്. അതുകൊണ്ട് മാധ്യമങ്ങളും അധ്യാപകരും മാതാപിതാക്കളുമടക്കം എല്ലാവരും വളരെയധികം ശ്രദ്ധിച്ചു കൈകാര്യം ചെയ്യേണ്ടുന്ന വിഷയമാണ് ഇത്. കുട്ടികളുടെ പ്രശ്നങ്ങൾ കേൾക്കുക എന്നത് അത്യാവശ്യമാണ്. മുതിർന്നവർക്ക് തീരെ ചെറുതെന്ന് തോന്നുന്ന കാര്യങ്ങൾ കുട്ടിയെ സംബന്ധിച്ച് വലിയ പ്രശ്നമായിരിക്കാം. എന്നാൽ അതിനെ നിസ്സാരവൽക്കരിച്ച് കുട്ടിയെ വഴിതിരിച്ചു വിടുന്നതിനു പകരം അതെങ്ങനെ കൈകാര്യം ചെയ്യാമെന്ന് കുട്ടിക്ക് പറഞ്ഞുകൊടുക്കുന്നത് നന്നായിരിക്കും.

മറ്റ് കുട്ടികളുമായി താരതമ്യം ചെയ്യുക, പരസ്യമായും അല്ലാതെയും ആക്ഷേപിക്കുക, അകാരണമായി ശകാരിക്കുകയോ കുട്ടിയെ മർദിക്കുകയോ ചെയ്യുക, കുട്ടിക്ക് സമയം നൽകാതിരിക്കുക എന്നിവ അവരെ മാനസികമായി തളർത്തും. ജോലിഭാരവും ഉത്തരവാദിത്തവും ഉള്ള തങ്ങൾക്കു മാത്രമല്ല, കുട്ടികൾക്കും സമ്മർദ്ദം ഉണ്ടാകാമെന്ന തിരിച്ചറിവ് മുതിർന്നവർക്ക് അനിവാര്യമാണ്. രാജ്യം നഷ്ടപ്പെട്ട രാജാവിന്റെയും കളിപ്പാട്ടം നഷ്ടപ്പെട്ട കുട്ടിയുടെയും വേദന ഒന്നാണെന്നു കേട്ടിട്ടുണ്ടാവുമല്ലോ.

കുട്ടികളുമായി തുറന്നു സംസാരിക്കാവുന്ന ഒരു ബന്ധം പല മാതാപിതാക്കളും വളർത്തിയെടുക്കാറില്ല. തന്റെ പ്രശ്നങ്ങൾ സംസാരിക്കാനോ പരിഹരിക്കാനോ മറ്റാരുമില്ലെന്ന തോന്നൽ കുട്ടികളെ പലപ്പോഴും പല അപകടങ്ങളിലേക്കും തള്ളി വിടാറുണ്ട്. കുട്ടികളുടെ പ്രശ്നങ്ങൾ കേൾക്കാനും സഹായം വേണ്ടുന്ന പക്ഷം വിദഗ്ധരെ സമീപിക്കാനും മാതാപിതാക്കൾ മടിക്കരുത്. ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ നൽകുന്നതിലൂടെ കുട്ടികളിലും കൗമാരക്കാരിലുമുള്ള ആത്മഹത്യ തടയാവുന്നതാണ്.

വിവരങ്ങൾക്ക് കടപ്പാട്: ഡോ ചിക്കു, സൈക്യാട്രിക് കൺസൽറ്റന്റ്, കാരിത്താസ് ആശുപത്രി, കോട്ടയം