വടകരയിൽ ഷാഫി പറമ്പിലിനെതിരെ മത്സരിക്കാനൊരുങ്ങി പ്രമുഖ കോണ്‍ഗ്രസ് നേതാവ്; പാർട്ടിയിലെ നീതി നിഷേധത്തിനും വർഗീയ നിലപാടിനുമെതിരായ പ്രതിഷേധമെന്ന് വിശദീകരണം
വടകര: വടകര ലോക്‌സഭാ മണ്ഡലം യു.എഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ കോൺഗ്രസ് നരിപ്പറ്റ മുന്‍ മണ്ഡലം സെക്രട്ടറി അബ്ദുള്‍ റഹീം നാമനിര്‍ദ്ദേശ പത്രിക നല്‍കി. പാര്‍ട്ടിയിലെ അന്യായമായ നീതി നിഷേധത്തിനെതിരെയും വര്‍ഗീയ നിലപാടുകള്‍ക്ക് പിന്തുണ നല്‍കുന്ന ചെയ്യുന്ന കോഴിക്കോട്ടെ ചില കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടുകള്‍ക്കും എതിരെയാണ് താന്‍ പത്രിക സമര്‍പ്പിച്ചതെന്ന് അബ്ദുള്‍ റഹീം വടകര ഡോട് ന്യൂസിനോട് പറഞ്ഞു.
”നരിപ്പറ്റയിലെ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റിന്റെയും മറ്റു ചിലരുടെയും വര്‍ഗീയപരമായ നിലപാടുകള്‍ നിരന്തരമായി താന്‍ ചോദ്യം ചെയ്തിരുന്നു. ഇതിനെതിരെ പാര്‍ട്ടിയുള്ളവര്‍ തനിക്കെതിരെ പരാതി കൊടുക്കുകയും ചെയ്തു. പിന്നാലെ ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാർ വാട്‌സ്ആപ്പില്‍ തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി കാണിച്ച് സന്ദേശം അയച്ചിരുന്നു. തുടര്‍ന്നാണ് 2022 നവംബര്‍ 22ന് ഔദ്യോഗികമായി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ കത്ത്” ലഭിച്ചതെന്ന് അബ്ദുള്‍ റഹീം പറഞ്ഞു.
‘മതിയായ കാരണങ്ങളില്ലാതെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതിനെതിരെ രാഹുല്‍ മാങ്കൂട്ടത്തിന് അബ്ദുള്‍ റഷീദ് പരാതി നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നീ നേതാക്കള്‍ റഹീമിനോട് സംസാരിച്ചിരുന്നു. പ്രശ്‌നം പരിഹരിക്കാമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞിരുന്നെങ്കിലും പരിഹാരമായില്ലെന്നാണ് അബ്ദുള്‍ റഹീം പറയുന്നത്. ഇന്നലെ രാത്രി വരെ ഫോണ്‍ വിളിച്ചിട്ടും രാഹുല്‍ ഫോണ്‍ എടുക്കാത്ത സാഹചര്യമുണ്ടാകാതെ വന്നപ്പോഴാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന അവസാന ദിവസമായ ഇന്ന് താന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതെന്ന് അബ്ദുള്‍ റഹീം വടകര ഡോട് ന്യൂസിനോട് പറഞ്ഞു.