‘ചൂടുള്ള സമയത്ത് തണുത്ത പാനീയം കഴിച്ചാല്‍ കഴുത്തിലെ ഞരമ്പ് പൊട്ടും, കോട്ടയം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയിലുള്ളത് ഒട്ടേറെ പേര്‍’; പ്രചരിക്കുന്നത് സത്യമോ ? ഇന്‍ഫോ ക്ലിനിക് പറയുന്നു


‘ ചൂടുള്ള സമയത്ത് തണുത്ത പാനീയം കഴിച്ചാല്‍ കഴുത്തിലെ ഞരമ്പ് പൊട്ടും, കോട്ടയം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയിലുള്ളത് ഒട്ടേറെ പേര്‍’… കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശമാണിത്. സത്യമാണോ കള്ളമാണോ എന്ന് നോക്കാതെ പലരും ഈ സന്ദേശം സുഹൃത്തുക്കള്‍ക്ക് ഷെയര്‍ ചെയ്തിട്ടുമുണ്ട്.

എന്നാല്‍ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജ സന്ദേശമാണെന്നും കോട്ടം മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സന്ദേശം വ്യാപകമായി പ്രചരിച്ചതോടെ ഇതിന് പിന്നിലെ സത്യാവസ്ഥ തുറന്ന് പറയുകയാണ് ഇന്‍ഫോ ക്ലിനിക്‌. സൗത്ത് ഏഷ്യന്‍ രാജ്യങ്ങളില്‍ കറങ്ങി നടക്കുന്ന സന്ദേശമാണിതെന്നും, ഇത്തരം സന്ദേശങ്ങള്‍ മലയാളത്തിലേക്ക് മൊഴി മാറ്റി അശാസ്ത്രീയമായ ആരോഗ്യ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നാണ് വിഷയത്തില്‍ ഇന്‍ഫോ ക്ലിനിക് പറയുന്നത്‌.

ഇന്‍ഫോ ക്ലിനിക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

തണുത്ത വെള്ളം കുടിച്ചാൽ സ്ട്രോക്ക് വരുമോ?

പുതിയ ഉഷ്ണ തരംഗം വരാൻ പോകുന്നു എന്നും 50° വരെയുള്ള ചൂട് ഉണ്ടാകാമെന്നും ചൂടിൽ നിന്ന് വീട്ടിനകത്തേക്ക് വരുന്നവർ തണുത്ത വെള്ളത്തിൽ കുളിക്കരുത്, തണുത്ത വെള്ളം കുടിക്കരുത് എന്നും മറ്റും പറഞ്ഞുകൊണ്ടുള്ള ഒരു സന്ദേശം സാമൂഹ്യമാധ്യമങ്ങളിൽ കറങ്ങുന്നുണ്ട്. തണുത്ത വെള്ളം കുടിക്കുന്നവരുടെ രക്തക്കുഴലുകൾ പൊട്ടിത്തെറിക്കുകയും അവർക്ക് സ്ട്രോക്ക് വരികയും ചെയ്യാമത്രെ. അന്വേഷണത്തിൽ ഇതൊരു പുതിയ സന്ദേശം അല്ല എന്നും കഴിഞ്ഞ വർഷം മുതൽ എങ്കിലും സൗത്ത് ഏഷ്യൻ രാജ്യങ്ങളിൽ കറങ്ങുന്ന ഒരു സന്ദേശമാണ് എന്നും മനസ്സിലായി. ഇന്ത്യ, ശ്രീലങ്ക, മലേഷ്യ, ഇൻഡോനേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിലെല്ലാം കഴിഞ്ഞവർഷം സമാനമായ സന്ദേശങ്ങൾ പലവട്ടം കറങ്ങിയിട്ടുണ്ട്. ഇത്തരം സന്ദേശങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റി അശാസ്ത്രീയമായ ആരോഗ്യ വിവരങ്ങൾ സമൂഹത്തിൽ എത്തിക്കാനുള്ള ശ്രമമാണ് ചിലർ നടത്തുന്നത്.

താപനില 40 ഡിഗ്രി സെൽഷ്യസിൽ എത്തുമ്പോൾ വളരെ തണുത്ത വെള്ളം കുടിക്കുന്നത് ചെറിയ രക്തക്കുഴലുകൾ പൊട്ടിത്തെറിക്കാൻ കാരണമാകുമെന്ന വാദത്തിന് വൈദ്യശാസ്ത്ര ഗവേഷണത്തിന്റെ യാതൊരു പിന്തുണയും ഇല്ല. ആന്തരിക താപനില അഥവാ തെർമൽ ഹോമിയോസ്റ്റാസിസ് നിലനിർത്താൻ ഉഷ്ണരക്ത ജീവിയായ മനുഷ്യൻറെ ശരീരത്തിന് കഴിവുണ്ട്. നമ്മൾ കഴിക്കുന്ന ജലത്തിൻ്റെ താപനില, തണുപ്പോ ചൂടോ ആകട്ടെ, നമ്മുടെ രക്തക്കുഴലുകളുടെ ബലത്തെ നേരിട്ട് ബാധിക്കുന്നില്ല. വളരെ ചൂടുള്ളതോ തണുത്തതോ ആയ ദ്രാവകങ്ങൾ കുടിച്ചാൽ വായ, പല്ലുകൾ, അന്നനാളം എന്നിവയിൽ ഒക്കെ പൊള്ളൽ അല്ലെങ്കിൽ തണുപ്പ് മൂലമുള്ള പരിക്കോ ഉണ്ടാകാമെങ്കിലും ഇവ ആന്തരിക രക്തക്കുഴലുകൾ പൊട്ടുന്നതിനുള്ള അപകടസാധ്യത വർദ്ധിപ്പിക്കുന്നു എന്നതിന് തെളിവുകളില്ല.

ചൂടുള്ള സമയത്ത് വീട്ടിന് പുറത്ത് സമയം ചിലവാക്കിയ ശേഷം തണുത്ത വെള്ളം കുടിക്കുന്നത് ഹാനികരമാകുമെന്ന ധാരണ ശാസ്ത്രീയ തെളിവുകളാൽ സ്ഥിരീകരിക്കപ്പെട്ട ഒന്നല്ല. തണുത്ത വെള്ളത്തിന് ഉന്മേഷം നൽകാനും ശരീര താപനില നിയന്ത്രിക്കാനും കഴിയും. ചൂട് അനുഭവപ്പെടുമ്പോൾ തണുത്ത വെള്ളം കുടിക്കുന്നത് സാധാരണവും സുരക്ഷിതവുമായ രീതി തന്നെയാണ്. ഉയർന്ന ചൂടിൽ ദീർഘനേരം സമ്പർക്കം പുലർത്തിയതിന് ശേഷം ഐസ് പോലെ തണുത്ത വെള്ളം അമിതമായ അളവുകളിൽ കഴിക്കുന്നത് ചിലപ്പോൾ ശരീരത്തിന് താൽക്കാലിക അസ്വസ്ഥതയോ ഗുരുതരമായ കുഴപ്പങ്ങളോ ഉണ്ടാക്കാം എങ്കിലും സാധാരണ അളവിൽ കുഴപ്പമുള്ള കാര്യമല്ല. ഈ തണുത്ത വെള്ളം നേരിട്ട് കിഡ്നിയിൽ എത്തി അതിൻറെ പ്രവർത്തനം തകരാറിലാക്കും എന്ന വാദങ്ങളിലും യാതൊരു കഴമ്പും ഇല്ല. കഴിക്കുന്ന ഭക്ഷണത്തെയും വെള്ളത്തെയും ഒക്കെ ശരീരത്തിൻ്റെ താപനിലയിലേക്ക് കൊണ്ടുവരാനുള്ള സംവിധാനമാണ് നമ്മുടെ ശരീരത്തിൽ ഉള്ളത്. ശരീരത്തിന്റെ താപം പുറത്തു കളയാൻ കൂടുതൽ ബുദ്ധിമുട്ടുള്ള ചൂടുള്ള സമയങ്ങളിൽ തണുത്ത ഭക്ഷണം, വെള്ളം എന്നിവ ശരീരത്തിന്റെ ആരോഗ്യകരമായ താപനില നിലനിർത്താൻ ശരീരത്തെ സഹായിക്കുക പോലും ചെയ്യും. കൂടാതെ ഹൈപ്പർതെർമിയ പോലുള്ള മെഡിക്കൽ സാഹചര്യങ്ങളിൽ ശരീരത്തിൻറെ താപനില പെട്ടെന്ന് കുറച്ചു കൊണ്ടുവരാൻ ഐസ്ബാത്ത് പോലെയുള്ള സംവിധാനങ്ങൾ ആശുപത്രികളിൽ പോലും ഉപയോഗിക്കാറുമുണ്ട്.
സൂര്യപ്രകാശത്തിൽ സമയം ചെലവഴിച്ച ശേഷം ശരീരം കഴുകുകയോ കുളിക്കുകയോ ചെയ്യുന്നതിന് മുമ്പ് അര മണിക്കൂർ കാത്തിരിക്കണം എന്നും മറ്റുമുള്ള നിർദ്ദേശങ്ങളും ശാസ്ത്രീയമല്ല. അമിതമായ സൂര്യപ്രകാശം ശരീരത്തിൽ പതിക്കുന്നതിൽ നിന്ന് സംരക്ഷിക്കുന്നതിന് വേണ്ട നടപടികൾ കൃത്യമായി സ്വീകരിക്കുകയും സൂര്യാതപം തടയുന്നതിനുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്യണമെങ്കിലും, വെയിലത്ത് കഴിഞ്ഞയുടനെ കൈകാലുകൾ കഴുകുന്നതിൽ അപകടമൊന്നുമില്ല. പതിവായി കുളിക്കുന്നത് ഉൾപ്പെടെയുള്ള നല്ല ശുചിത്വ സമ്പ്രദായങ്ങൾ ഈ ചൂടുകാലത്ത് മൊത്തത്തിലുള്ള ആരോഗ്യത്തിനും വൃത്തിയ്ക്കും പ്രധാനമാണ്. കൂടാതെ നേരിട്ടു സൂര്യപകാശം ഏൽക്കേണ്ട സാഹചര്യങ്ങളിൽ തൊപ്പി ഉൾപ്പടെയുള്ള തക്കതായ വസ്ത്രധാരണവും, സൺസ്‌ക്രീനും മറ്റും ഉപയോഗിക്കുകയും വേണം.

ചൂടിൽ നിന്നും വന്ന ഉടനെ കുളിക്കുന്നതോ സ്വിമ്മിംഗ് പൂളിൽ ഇറങ്ങുന്നതോ ഒക്കെ താടിയെല്ലിന് വേദനയും സ്ട്രോക്കും ഉണ്ടാക്കും എന്ന് വാദത്തിനും ശാസ്ത്രീയമായ അടിസ്ഥാനം ഇല്ല. പൊതുവായ ആരോഗ്യസ്ഥിതി, ജീവിതശൈലി ഘടകങ്ങൾ, ജനിതക കാരണങ്ങൾ എന്നിവയുൾപ്പെടെ ഒന്നിലധികം കാരണങ്ങളുണ്ടാകാവുന്ന സങ്കീർണ്ണമായ അസുഖമാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. ചൂടിൽ നിന്ന് വന്നശേഷം തണുത്ത വെള്ളത്തിൽ കുളിക്കുന്നത് മനുഷ്യർ സാധാരണഗതിയിൽ ലോകമെമ്പാടും ചെയ്യുന്ന കാര്യമാണ്. ഇത് പക്ഷാഘാതമോ ഹൃദയാഘാതമോ മറ്റെന്തെങ്കിലും തരത്തിലുള്ള ഗുരുതര രോഗങ്ങളോ ഉണ്ടാക്കും എന്നതിന് കാര്യമായ തെളിവൊന്നുമില്ല. മറ്റേത് സമയത്തും ഉണ്ടാകാം എന്നതുപോലെ കുളിക്കുന്ന സമയത്തും സ്ട്രോക്കോ ഹൃദയാഘാതമോ ഒക്കെ ഉണ്ടായി എന്ന് വരാം. ഇത്തരം ഗുരുതര ആരോഗ്യപ്രശ്നങ്ങൾ അഭിമുഖീകരിച്ചാൽ ഉടനെ തന്നെ വൈദ്യശാസ്ത്ര സഹായം തേടേണ്ടതാണ്.

ചുരുക്കിപ്പറഞ്ഞാൽ കുളിക്കുന്നതിനും കുടിക്കുന്നതിനും തണുത്ത വെള്ളത്തെ മാറ്റി നിർത്തേണ്ടതില്ല. തണുത്ത വെള്ളം മാത്രമേ ഉള്ളൂ എങ്കിൽ അവ കുടിക്കാതെ ഗുരുതര പ്രശ്നങ്ങളും ഉണ്ടാക്കാൻ ഇട വരുത്തരുത്.

എഴുതിയത് : ഡോ. അരുൺ മംഗലത്ത്, ഇൻഫോ ക്ലിനിക്.