കാക്കുനിയിൽ സിപിഎം പ്രവർത്തകരുടെ വീടിന് നേരെ ആക്രമണം; നാട്ടിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമായാണ് ആക്രമണങ്ങളെന്ന് ആരോപണം


വേളം: വേളം കാക്കുനിയിൽ സിപിഎം പ്രവർത്തകരുടെ വീടിന് നേരെ ആക്രമണം. ബ്രാഞ്ച് സെക്രട്ടറി ഭാസ്ക്കരന്റെ വീടിന് നേരെയും സിപിഎം പ്രവർത്തകൻ കിഴക്കയിൽ രാജേഷിന്റെ വീടിന് നേരെയുമാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് രാജേഷിന്റെ വീടിന് നേരം പടക്കം എറിയുന്നത്. ഇന്ന് പുലർച്ചെ ഒരു മണിക്കാണ് ഭാസ്ക്കരന്റെ വീടിന് നേരെ സ്ഫോടക വസ്തു എറിയുന്നത്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

ഇന്നലെ രാത്രിയാണ് സിപിഎം പ്രവർത്തകനായ രാജേഷിന്റെ വീടിന് നേരെ പടക്കം എറിഞ്ഞത്. ഇതിന് ശേഷം ഇന്ന് പുലർച്ചയോടെയാണ് ബ്രാഞ്ച് സെക്രട്ടറി ഭാസ്ക്കരന്റെ വീടിന് നേരെ ബോംബേറുണ്ടായതെന്ന് കുന്നുമ്മൽ ഏരിയാ കമ്മിറ്റി അം​ഗമായ ടി.വി മനോജൻ വടകര ഡോട്ട് ന്യൂസിനോട് പറഞ്ഞു. നിലവിൽ പ്രശ്നങ്ങളൊന്നുമില്ലാതെ സമാധാനാന്തരീക്ഷം നിലനിൽക്കുന്ന സ്ഥലമാണ് കാക്കുനി. നാട്ടിൽ കരുതികൂട്ടി കൊഴപ്പങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമമാണോ ഇതിന് പിന്നിൽ എന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഭാസ്ക്കരന്റെ വീടിന്റെ മുറ്റത്താണ് സ്ഫോടക വസ്തു എറിഞ്ഞത്. കിണറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കാക്കുനി സിപിഎം വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയാണ് ഭാസ്ക്കരൻ. അദ്ദേഹത്തിന്റെ പരാതിയിൽ കുറ്റ്യാടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പോലീസ് സംഘം സ്ഥലം സന്ദർശിച്ചു. കുറ്റ്യാടി എസ്.ഐ സതീഷ് പി.കെയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ബോംബ് സ്ക്വാഡും സംഭവ സ്ഥലം സന്ദർശിക്കും.