മലപ്പുറത്ത് 13ലക്ഷം രൂപയുടെ എംഡിഎംഎയുമായി യുവതിയടക്കം മൂന്ന് പേര്‍ പിടിയില്‍


വണ്ടൂര്‍: വാഹന പരിശോധനയ്ക്കിടെ പതിമൂന്നര ലക്ഷത്തിന്റെ എം.ഡി.എംയുമായി മലപ്പുറം വണ്ടൂരില്‍ മൂന്ന് പേര്‍ പിടിയില്‍. താമരശ്ശേരി വെളിമണ്ണ പാലാട്ട് ശിഹാബുദ്ദീന്‍ (34), തിരുവമ്പാടി മാട്ടുമല്‍ ഷാക്കിറ (28), നിലമ്പൂര്‍ പഴയകാലത്ത് മുഹമ്മദ് ഇജാസ് (33) എന്നിവരാണ് പിടിയിലായത്‌.

കാളികാവ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.നൗഫലും സംഘവും നടത്തിയ വാഹനപരിശോധനയ്ക്കിടെ വടപുറം താളിപ്പൊയില്‍ റോഡില്‍വച്ചാണ് പ്രതികള്‍ പിടിയിലായത്. ഇവരില്‍ നിന്നും 265.14ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. താമരശ്ശേരിയില്‍ നിന്നും നിലമ്പൂരിലേക്ക് വരികയായിരുന്നു പ്രതികള്‍. ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. പ്രതികളെ വ്യാഴാഴ്ച നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കും.

ചില്ലറ വില്‍പ്പനക്കാര്‍ക്ക് ലഹരിമരുന്ന് എത്തിച്ച് നല്‍കുന്ന സംഘത്തില്‍പ്പെട്ടവരാണ് ഇവരെന്ന് എക്‌സൈസ് പറഞ്ഞു. പ്രിവന്റീവ് എക്‌സൈസ് ഓഫീസര്‍ കെ.എസ് അരുണ്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.സുലൈമാന്‍, കെ.പി ഹബീബ്, അഫ്‌സല്‍, വി.ഷരീഫ്, വി.ലിജിന്‍, കെ.വി വിപിന്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.രജനി, പി.കെ ശ്രീജ, ഡ്രൈവര്‍ സവാദ് നാലകത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.