തൊട്ടില്‍പ്പാലത്തെ വയോധികയുടെ മരണം കൊലപാതകം; നെഞ്ചിനേറ്റ ശക്തമായ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്


തൊട്ടില്‍പ്പാലം: തൊട്ടില്‍പ്പാലത്തെ എഴുപതുകാരിയുടെ മരണം കൊലപാതകമെന്ന് റിപ്പോര്‍ട്ട്. നെഞ്ചിനേറ്റ ശക്തമായ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുവെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നലെയാണ് പൂക്കാട് കണ്ടോത്തറമ്മല്‍ സ്വദേശിയായ ഖദീജയെ വീടിനകത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

നെഞ്ചിലേറ്റ ശക്തമായ ക്ഷതത്തെ തുടര്‍ന്ന് ഇരു ഭാഗത്തേയും വാരി എല്ലുകള്‍ ഒടിഞ്ഞുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണത്തിനിടയാക്കിയതെന്നാണ് പുറത്തുവന്ന പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതെന്ന് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളിലുള്ളത്. മാനസിക അസ്വാസ്ഥ്യമുള്ള പേര മകളുടെ അക്രമത്തിനിടയിലാകാം ഖദീജ കൊല്ലപ്പെട്ടത്. ഇവര്‍ ചികിത്സയിലാണ്. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെ ഖദീജയുടെ മകള്‍ അസ്മയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് വീടിനകത്തെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ ഖദീജയെ കണ്ടെത്തിയത്. വായില്‍ നിന്നും, മൂക്കില്‍ നിന്നും രക്തം പുറത്ത് വന്ന നിലയിലായിരുന്നു.

വില്യാപ്പള്ളി കല്ലേരി സ്വദേശിനിയായ ഖദീജയുടെ ഭര്‍ത്താവ് നേരത്തെ മരണപ്പെട്ടിരുന്നു. വര്‍ഷങ്ങളായി പൈക്കളങ്ങാടിയിലെ മകളുടെ വീട്ടിലാണ് ഖദീജ താമസിക്കുന്നത്.