കുറ്റിപ്പുറം തവനൂരില്‍ കളിക്കുന്നതിനിടെ ക്ഷേത്രക്കുളത്തില്‍ വീണു; പയ്യോളി സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം


പയ്യോളി: കുറ്റിപ്പുറം തവനൂരില്‍ പയ്യോളി സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ഇരിങ്ങല്‍ എസ്.പി രമേശന്റെയും (മുന്‍ പയ്യോളി പഞ്ചായത്തംഗം) അയനിക്കാട് താഴെക്കുനിയില്‍ ഇന്ദിര (മുന്‍ പയ്യോളി പഞ്ചായത്ത് പ്രസിഡന്റ്)യുടെയും മകന്‍ എസ്.പി അഷിന്‍ ഐ രമേശ് (11), പരേതനായ, ഫറൂഖ് പ്രബോധിനി ബസ് സ്റ്റോപ്പിന് സമീപം ചേലൂര്‍ കുപ്പാടന്‍ സി.കെ രാജേഷിന്റെയും അയനിക്കാട് താഴെക്കുനിയില്‍ മോളിയുടെയും മകന്‍ ആയുര്‍രാജ് (13) എന്നിവരാണ് മരിച്ചത്.

ഇരുവരും സഹോദരീ പുത്രന്‍ന്മാരാണ്. കുറ്റിപ്പുറത്ത് അമ്മയുടെ സഹോദരിയുടെ വീട്ടില്‍ എത്തിയതായിരുന്നു രണ്ടുപേരും. ഫുട്ബോള്‍ കളിക്കുന്നതിനിടെ ബോള്‍ സമീപത്തെ ക്ഷേത്രക്കടവിലേക്ക് തെറിച്ചപ്പോള്‍ ബോള്‍ എടുക്കാനായി ഇറങ്ങിയപ്പോഴായിരുന്നു സംഭവം.

ബോള്‍ എടുക്കാനായി ഇറങ്ങിയ അഷിനെ രക്ഷിക്കാനായി ആയുര്‍രാജും ഒപ്പം കടവിലേക്ക് ചാടുകയായിരുന്നു. ഇരുവര്‍ക്കും നീന്തം അറിയാത്തതിനാല്‍ രക്ഷപ്പെടാനായില്ല. തൃക്കോട്ടൂര്‍ എ.യു.പി സ്‌കൂള്‍ വിദ്യാര്‍ഥിയാണ് അഷിന്‍ രമേശ്. സഹോദരന്‍: ആരുഷ്. ആയുര്‍ രാജിന്റെ സഹോദരി: ആര്‍ച്ച. മൃതദേഹങ്ങള്‍ പൊന്നാനി ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.