കുറ്റ്യാടിയില്‍ കളിക്കുന്നതിനിടെ റോഡിലേക്കിറങ്ങി നടന്ന് നാലുവയസ്സുകാരന്‍; കുട്ടിയെ സുരക്ഷിതമായി വീട്ടിലെത്തിച്ച് പോലീസും യുവാവും


കുറ്റ്യാടി: കളിക്കുന്നതിനിടെ റോഡിലേക്കിറങ്ങിയ കുട്ടി വീട്ടിലേക്ക് തിരിച്ചെത്തിച്ച് യുവാവും പോലീസും. യുവാവിന്റെയും പോലീസിന്റെയും സമയോചിതമായ ഇടപെടലിനെത്തുടര്‍ന്നാണ് കുട്ടിയെ കുടുംബത്തിന് കൈമാറിയത്. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം.

കുറ്റ്യാടി ഫോറസ്റ്റ് ഓഫീസിന് സമീപത്തെ വീട്ടിലെ നാലുവയസ്സുകാരന്‍ സഹോദരിയോടൊപ്പം കളിക്കുന്നതിനിടയില്‍ സംസ്ഥാന പാതയിലേക്ക് ഇറങ്ങിനടന്നത്. അതുവഴി സൈക്കിളില്‍ പോകുകയായിരുന്ന എളേച്ചുകണ്ടി ശ്രാവണ്‍ കുട്ടിയെ കണ്ട ഉടനെ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ സബ് ഇന്‍സ്‌പെക്ടര്‍ എന്‍.സി സനീഷ് കുമാര്‍ കുട്ടിയെ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രി വിശ്രമകേന്ദ്രത്തില്‍ എത്തിച്ചു.

വനിത സിവില്‍ പോലീസ് ഓഫീസര്‍ അഖില കുട്ടിയുമായി സംസാരിച്ചെങ്കിലും വീട്ടുകാരുടെ വിവരമൊന്നും ലഭിച്ചില്ല. തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടര്‍ നടത്തിയ അന്വേഷണത്തിലാണ് വീട്ടുകാരെ കണ്ടെത്തിയത്. കുട്ടിയുടെ അച്ഛന്‍ എത്തിയതിനുശേഷം പോലീസ് കുട്ടിയെ കൈമാറി.

വീട്ടില്‍നിന്ന് ഏകദേശം നാനൂറ് മീറ്ററോളം റോഡിലൂടെ കുട്ടി നടന്നതായി പോലീസ് പറഞ്ഞു. കുട്ടിയെ കണ്ടെത്താന്‍ സഹായിച്ച സബ് ഇന്‍സ്‌പെക്ടര്‍ സനീഷ് കുമാര്‍ ഉള്‍പ്പെടെയുള്ള പോലീസ് സംഘത്തെയും ശ്രാവണിനെയും നാട്ടുകാരും ബന്ധുക്കളും അഭിനന്ദിച്ചു.