സംസ്ഥാനത്ത് പോളിംഗ് പുരോഗമിക്കുന്നു; വടകരയിൽ ഇതുവരെ രേഖപ്പെടുത്തിയത് 24.52 ശതമാനം പോളിംഗ്
വടകര: ലോക്സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു. ഏഴ് മണിമുതൽ ആരംഭിച്ച വോട്ടിട്ടെടുപ്പിൽ വടകരയിൽ ഉൾപ്പെടെ ശക്തമായ പോളിംഗാണ് നടക്കുന്നത്. നാല് മണിക്കൂർ പിന്നിടുമ്പോൾ വടകര നിയോജക മണ്ഡലത്തിൽ മാത്രം 24.52 ശതമാനം വോട്ടിംഗാണ് രേഖപ്പെടുത്തിയത്. കുറ്റ്യാടി, നാദാപുരം 22.68, കൊയിലാണ്ടി 23.24, പേരാമ്പ്ര 24.05, തലശ്ശേരി 21.48, കൂത്തുപറമ്പ് 25.18 എന്നിങ്ങനെെയാണ് മറ്റുമണ്ഡലങ്ങളിലെ വോട്ടിംഗ് ശതമാനം.
കോഴിക്കോട് ജില്ലയിൽ ആകെ 24.33 ശതമാനമാണ് വോട്ടിംഗ്. 23.87 ശതമാനം പുരുഷന്മാരും, 24.76 ശതമാനം സ്ത്രീകളും വോട്ട് ചെയ്തു. മണ്ഡലത്തിലെ മിക്ക ബൂത്തുകളിലും രാവിലെ ഏഴുമുതല്‍ വോട്ടര്‍മാരുടെ നീണ്ടനിരയായിരുന്നു. ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കിയെങ്കിലും ഇത് പിന്നീട് പരിഹരിച്ചു.
വടകരയിലെ മീത്തലെ അങ്ങാടിയിലെ ബൂത്ത് നമ്പര്‍ 81ലാണ് പോളിങ് തുടങ്ങാന്‍ വൈകിയത്. രാവിലെ അഞ്ചരയോടെ മോക്ക് പോള്‍ തുടങ്ങിയപ്പോള്‍ തന്നെ വോട്ടിങ് യന്ത്രത്തിലെ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് വോട്ടിങ് നീണ്ടുപോകുകയായിരുന്നു. 8.35നാണ് പുതിയ വോട്ടിങ് യന്ത്രമെത്തിയത്. പിന്നീട് അന്‍പത് മോക്ക് പോളിങ് പൂര്‍ത്തിയാക്കിയശേഷം 9.20 ഓടുകൂടിയാണ് പോളിങ് ആരംഭിച്ചത്.
ആദ്യമണിക്കൂറുകളില്‍ ആറ്റിങ്ങല്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ്(26.03 ശതമാനം) രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പൊന്നാനിയിലും(20.97 ശതമാനം). വടകര, മലപ്പുറം എന്നിവയാണ് കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയ മറ്റു മണ്ഡലങ്ങൾ.