‘മുദ്രാവാക്യങ്ങള്‍ യു.ഡി.എഫിന്റെ അറിവോടെ നേരത്തെതന്നെ എഴുതികൊണ്ടുവന്നത്‌, തൊഴിലുറപ്പ് തൊഴിലാളികളെ അപമാനിച്ച സംഭവത്തിൽ ഷാഫി പറമ്പില്‍ നിലപാട് പറയാത്തത് എന്തുകൊണ്ട്‌’; എൽ.ഡി.എഫ്


വടകര: തൊഴിലുറപ്പ് തൊഴിലാളി സ്ത്രീകളെ ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തിൽ ഇത്ര ദിവസങ്ങൾ കഴിഞ്ഞിട്ടും യുഡിഎഫ് വടകര പാർലിമെന്റ് മണ്ഡലം സ്ഥാനാർഥി എന്തുകൊണ്ടാണ് നിലപാട് പറയാൻ തയ്യാറാകത്തതെന്ന് എൽഡിഎഫ് വടകര പാർലിമെന്റ് മണ്ഡലം കമ്മിറ്റി.

പണിയെടുക്കുന്നവരെയും പൊതു പ്രവർത്തനത്തിലിടപെടുന്ന സാധാരണക്കാരായ സ്ത്രീകളെയും മോശക്കാരായി കാണുന്ന നിലപാടാണ് യു ഡിഎഫും സ്ഥാനാർത്ഥിയും വെച്ചു പുലർത്തുന്നതെന്നാണ് ഈ മൗനം കാണിക്കുന്നതെന്നും കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഏപ്രിൽ നാലാം തീയതി യുഡിഎഫ് സ്ഥാനാർഥിയുടെ നാമനിർദേശപത്രിക നൽകുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിയിലാണ് തൊഴിലുറപ്പ് തൊഴിലാളികളെ ആക്ഷേപിക്കുന്ന അശ്ലീല മുദ്രാവാക്യങ്ങളും പാട്ടും ഉണ്ടായത്.

തൊഴിലെടുക്കുന്നവരോട് അവഞ്ജയും പുച്ഛവും പുലർത്തുന്ന അങ്ങേയറ്റം സ്ത്രീവിരുദ്ധവും വരേണ്യ ബോധത്തിൽ നിന്നുമുള്ള അശ്ലീല മുദ്രാവാക്യവും പാട്ടുമാണ് യുഡിഎഫ് റാലിയിൽ അന്ന് മുഴങ്ങി കേട്ടത്. യുഡിഎഫ് നേതൃത്വം എഴുതി തയ്യാറാക്കി വനിതകളെ കൊണ്ട് വിളിപ്പിച്ച ഈ ആക്ഷേപ മുദ്രാവാക്യം വിളിയുടെ പൂർണ്ണമായ ഉത്തരവാദിത്വം യുഡിഎഫ് നേതൃത്വത്തിനാണ്. അത് വിളിച്ചു കൊടുത്ത വനിതാ പ്രവർത്തകയുടെ ചുമലിട്ട് ജനകീയ പ്രതിഷേധത്തിൽ നിന്ന് ഒഴിഞ്ഞ് പോകാമെന്ന് സ്ഥാനാർത്ഥിയും യുഡിഎഫ് നേതാക്കളും കരുതേണ്ടെന്നും പ്രസ്താവന വ്യക്തമാക്കുന്നു.

യുഡിഎഫ് നേതാക്കൾ പുലർത്തുന്ന പണിയെടുക്കുന്നവരോടും പൊതുപ്രവർത്തനത്തിന് വരുന്ന സ്ത്രീകളോടുമുള്ള അവജ്ഞയും പുച്ഛവുമാണ് വടകരയിൽ ഈ മുദ്രാവാക്യം വിളിയിലൂടെ പുറത്തു വന്നത്. ആക്ഷേപകരമായ മുദ്രാവാക്യം വിളിച്ചു കൊടുത്ത വനിത പ്രവർത്തകയ്ക്ക് പറ്റിയ തെറ്റായി ഈ സംഭവത്തെ ലഘൂകരിച്ചു കാണാനാവില്ലെന്നും പ്രസ്താവന പറയുന്നു.

റാലിയിൽ വിളിക്കാനായി നേരത്തെ തന്നെ എഴുതി തയ്യാറാക്കി കൊണ്ടു വന്ന മുദ്രാവാക്യമാണിത്. നേതൃത്വത്തിന്റെ അറിവോടെയുള്ളതാണ് ഈ അധിക്ഷേപമുദ്രാവാക്യങ്ങൾ. അത് വിളിച്ചു കൊടുത്ത സ്ത്രീയുടെ മേൽ കുറ്റം ചാരികൊണ്ട് സ്ഥാനാർഥിക്കും യുഡിഎഫ് നേതൃത്വത്തിനും രക്ഷപ്പെടാനാവില്ലെന്നും പ്രസ്താവന ആവർത്തിച്ചു പറയുന്നു.

വിമോചനസമരക്കാലത്ത് മുഴങ്ങിക്കേട്ട പണിയെടുക്കുന്നവർക്കെതിരായ അതേ മുദ്രാവാക്യങ്ങളുടെ പുതിയ അശ്ലീല ആക്രോശങ്ങളിതെന്ന് തിരിച്ചറിയണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വർഷങ്ങൾ കഴിഞ്ഞിട്ടും പഴയ “പാളയിൽ കഞ്ഞി കുടിപ്പിക്കും തമ്പ്രാനെന്ന് വിളിപ്പിക്കും” എന്ന വലതുപക്ഷപാരമ്പര്യം തന്നെയാണ് യുഡിഎഫ് നേതൃത്വം ഇപ്പോഴും പിൻപറ്റുന്നതെന്ന്‌ ഈ മുദ്രാവാക്യങ്ങൾ വ്യക്തമാക്കുന്നു. പണിയെടുക്കുന്ന തൊഴിലാളികളെയും സ്ത്രീകളെയും അധമരായി കാണുന്ന യുഡിഎഫ് സംസ്‍കാരത്തിനെതിരെ എല്ലാവിഭാഗം ജനങ്ങളും ജാതി മത കക്ഷിഭേദമന്യേ രംഗത്തു വരണമെന്നും സ്ത്രീവിരുദ്ധവരേണ്യ സംസ്‍കാരത്തിന് ശക്തമായ മറുപടി നൽകണമെന്നും പ്രസ്താവനയില്‍ പറയുന്നു.