ഇന്ത്യൻ ടെക്നോളജി വ്യവസായ രംഗത്തെ ഹബ്ബായി മാറാന്‍ കോഴിക്കാട്; ഇനി എല്ലാവര്‍ഷവും കേരളാ ടെക്നോളജി എക്സ്പോ കോഴിക്കാട് നടക്കും
പ്രമുഖ വ്യവസായ, അക്കാദമിക്, ഗവൺമെന്റ് സ്ഥാപനങ്ങളായ മലബാർ ചേംബർ ഓഫ് കോമേഴ്സ്, കാലിക്കറ്റ് ഫോറം ഫോർ ഐ.ടി, ഐ.ഐ.എം കോഴിക്കോട്, എൻ.ഐ.ടി കാലിക്കറ്റ്, കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്, കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (ക്രെഡായ്), കേരള, കാലിക്കറ്റ് മാനേജ്മെന്റ് അസോസിയേഷൻ, യു.എൽ സൈബർ പാർക്ക്, ഗവ. സൈബർ പാർക്ക് എന്നിങ്ങനെയുള്ളവ ഒന്നിച്ച് രൂപവത്കരിച്ച കാലിക്കറ്റ് ഇന്നൊവേഷൻ ആൻഡ് ടെക്നോളജി ഇനീഷ്യേറ്റിവ് (CITI 2.0) സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് എക്സ്പോ നടക്കുന്നത്.
മൂന്ന് കൊല്ലത്തിനിടെ ഒരുലക്ഷം പേർക്ക് ഐ.ടി മേഖലയിൽ തൊഴിൽ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഐ.ടി മേഖലയിൽ വിശാലമായ സാധ്യതകൾ തുറക്കുന്നതിനും നഗരത്തെ ഇന്ത്യയിലെ വളരുന്ന ഐ.ടി കേന്ദ്രമായി ഉയർത്തുന്നതിനുമുള്ള ശ്രമം ഇതിലൂടെ ഊര്‍ജ്ജിതമാക്കും.
ചെലവ് കുറഞ്ഞതും എന്നാല്‍ മികച്ച സൌകര്യങ്ങളോട് കൂടിയതുമായ പ്രദേശം എന്ന നിലയിലാണ് ഇത്തരമൊരു എക്സ്പോ നടത്താന്‍ കോഴിക്കോടിനെ തിരഞ്ഞെടുത്തത്. ടെക്നോളജി കമ്പനികളെ പ്രതിനിധാനംചെയ്യുന്ന 200ലധികം സ്റ്റാളുകൾ, 100ലധികം മുൻനിര പ്രാസംഗികർ, 6000ത്തിലധികം പ്രഫഷനലുകള്‍ ബിസിനസുകാര്‍ തുടങ്ങിയവരെല്ലാം പരിപാടിയില്‍ പങ്കെടുക്കും.