ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് അയ്യപ്പൻ ചരിഞ്ഞു


പാലക്കാട്: ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് അയ്യപ്പൻ ചരിഞ്ഞു. അസുഖങ്ങളെ തുടര്‍ന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. കേരളത്തില്‍ അങ്ങോളമിങ്ങോളം ആരാധകരുളള ആനയാണ് മംഗലാംകുന്ന് അയ്യപ്പൻ. തൃശൂർ പൂരം ഉൾപ്പെടെയുള്ള നിരവധി പൂരങ്ങളിലെ നിറസാന്നിധ്യവുമായിരുന്നു.

കൊയിലാണ്ടി ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലുള്ള ക്ഷേത്രങ്ങളിലെ ചടങ്ങുകളിൽ മംഗലാംകുന്ന് അയ്യപ്പൻ എത്താറുണ്ടായിരുന്നു. എന്നാൽ ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ഒരു വർഷത്തോളമായി എവിടെയും പോയിരുന്നില്ല. പാദരോ​ഗമാണ് മംഗലാംകുന്ന് അയ്യപ്പന്റെ മരണത്തിലേക്ക് നയിച്ചത്.

ബിഹാറിൽ നിന്നാണ് മം​ഗലാംകുന്ന് സഹോദരന്മാർക്ക് അയ്യപ്പനെ ലഭിക്കുന്നത്. 50 വയസിലധികം പ്രയമുള്ള അയ്യപ്പൻ തലപ്പൊക്ക മത്സരങ്ങളിലെ നിറ സാന്നിധ്യമായിരുന്നു. പത്തടിയിധലിധം ഉയരമുണ്ട് അയ്യപ്പന്.

ഗജരാജവൈഡൂര്യം എന്നാണ് മംഗലാംകുന്ന് അയ്യപ്പൻ അറിയപ്പെട്ടിരുന്നത്. മംഗലാംകുന്ന് കർണന് ശേഷം ഏറ്റവും തലപ്പൊക്കമുള്ള ആനയാണ് അയ്യപ്പൻ. ഒട്ടനവധി സിനിമകളില്‍ നായകന്മാര്‍ക്കൊപ്പം വിലസിയിട്ടുണ്ട്.

2006-07 ല്‍ തൃശ്ശൂര്‍പൂരത്തിന് പാറമേക്കാവ് വിഭാഗത്തിന് തിടമ്പേറ്റിയതോടെയാണ് അയ്യപ്പന്റെ താരപരിവേഷം കൂടുന്നത്. 2009, 2010, 2011വർഷങ്ങളിൽ ചെറായി തലപൊക്ക മത്സരത്തില്‍ വിജയി ആയിട്ടുണ്ട്‌.