കോഴിക്കോട് ജില്ലയില്‍ പനി കേസുകള്‍ വര്‍ധിക്കുന്നു; ഡെങ്കിപ്പനി, മഞ്ഞപ്പിത്തം രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം


കോഴിക്കോട്: ചൂട് കടുത്തതോടെ കോഴിക്കോട് പനി കേസുകള്‍ വര്‍ധിക്കുന്നു. ജില്ലയില്‍ രണ്ടാഴ്ച്ചക്കിടെ 8500 പേരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ചികിത്സ തേടിയത് എന്നാണ് വിവരം. പനി ബാധിച്ച് ശരാശരി 250 ലധികം ആളുകളാണ് ഒരു ദിവസം സര്‍ക്കാര്‍ ആശുപത്രികളിയിലെത്തുന്നത്. ബുധനാഴ്ചയാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ പനിക്ക് ചികിത്സ തേടിയെത്തിയത്. 821 പേരാണ് അന്ന് മാത്രം ആശുപത്രികളിലെത്തിയിരിക്കുന്നത്.

ഇതിന് പുറമെ സ്വകാര്യ ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. വിട്ടുമാറാത്ത ചുമയും ജലദോഷവും കടുത്ത ക്ഷീണവുമാണ് നിലവില്‍ പടരുന്ന പനിയുടെ പ്രധാന ലക്ഷണങ്ങള്‍. ഈഡിസ് കൊതുകകളില്‍ നിന്ന് പടരുന്ന ഡെങ്കിപ്പനി മഴക്കാല രോഗമാണെങ്കിലും, നിലവില്‍ പടരാനുള്ള കാരണം വ്യക്തമല്ല എന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്.

ഇത് കൂടാതെ ഡെങ്കിപ്പനി, മഞ്ഞപ്പിത്തം എന്നീ രോഗങ്ങളും ജനങ്ങളെ ആശങ്കയില്‍ ആക്കുന്നുണ്ട്. ചൂട് കൂടിയതോടെ ശുദ്ധമല്ലാത്ത വെള്ളം കുടിക്കുന്നതാണ് മഞ്ഞപ്പിത്തം പടരാനുള്ള പ്രധാന കാരണം. ജാഗ്രത ഇല്ലെങ്കില്‍ മഞ്ഞപ്പിത്തം ഇനിയും പടരാനുള്ള സാധ്യത കൂടുതലാണെന്നും അധികൃതര്‍ അറിയിക്കുന്നു. ഇതിനകം രണ്ടുപേര്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചിരുന്നു.