ഇന്നലെ വീട്ടിൽ നിന്നിറങ്ങിയത് ജോലിക്കെന്ന് പറഞ്ഞ്, പിന്നീട് വിവരമൊന്നുമില്ല; അന്വേഷണങ്ങൾക്കൊടുവിൽ വടകരയിലെ വീട്ടിൽ തീ കൊളുത്തി മരിച്ച നിലയിൽ ശ്രീജേഷിന്റെ മൃതദേഹം


വടകര: വീട്ടിൽ നിന്ന് ജോലിക്കെന്ന പറഞ്ഞിറങ്ങിയ യുവാവിനെയാണ് വടകരയിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. പാണ്ട്യാട്ട് മീത്തല്‍ ശ്രീജേഷ് (44) നെയാണ് ഇന്നു രാവിലെ വടകര ന​ഗരസഭയിൽ ഉൾപ്പെടുന്ന അറക്കിലാട് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുന്നത്. ഇന്നലെ മുതൽ കാണാതായ ശ്രീജേഷിനെ കണ്ടെത്തുന്നതിനായി അന്വേഷണം തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ പതിവുപോലെ ജോലിക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു ശ്രിജേഷ്. ഒപ്പം ജോലി ചെയ്യുന്ന ആളെ ജോലി സ്ഥലത്ത് ഇറക്കിയ ശേഷം തിരികെ വരാമെന്ന് പറഞ്ഞ് മടങ്ങി. എന്നാൽ പിന്നീട് വിവരമൊന്നും ലഭിച്ചില്ല. ഇടയ്ക്ക് വീട്ടിൽ വിളിക്കാറുണ്ടെങ്കിലും ഇന്നലെ അതുമുണ്ടായില്ല. ജോലി തിരക്കായതിനാലാകും വിളിക്കാത്തത് എന്നവരും കരുതി. എന്നാൽ പതിവ് സമയം കഴിഞ്ഞിട്ടും തിരികെ എത്താതായതോടെ വിളിച്ച് നോക്കിയെങ്കിലും യുവാവ് ഫോൺ എടുത്തിരുന്നില്ല. ഇതോടെ എല്ലാവർക്കും ആധിയായി.

ശ്രീജേഷിനെ കുറിച്ച് വിവരമൊന്നും ലഭിക്കാതായതോടെ സോഷ്യൽ മീഡിയ വഴി ഫോട്ടോയും ബെെക്കിന്റെ നമ്പർ സഹിതം കാണാന്മാനില്ലെന്ന തരത്തിൽ സന്ദേശവു ഷെയർ ചെയ്തിരുന്നെന്ന് വാർഡ് കൗൺസിലർ ശ്രിജിന സി.കെ വടകര ഡോട്ട് ന്യൂസിനോട് പറഞ്ഞു. വണ്ടി ശ്രദ്ധയിൽപെട്ട ഓരാളാണ് അറക്കിലാട് വണ്ടിയുണ്ടെന്ന് വിവരം നൽകുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തുന്നതെന്നും അവർ പറഞ്ഞു.

ഇന്നു രാവിലെ വടകര ന​ഗരസഭയിൽ ഉൾപ്പെടുന്ന അറക്കിലാട് നിര്‍മാണത്തിലിരിക്കുന്ന വീട്ടിലാണ് മൃതദേഹം കണ്ടെത്തുന്നത്. വടകര പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.

ശ്രീധരന്റെയും ജാനുവിന്റെയും മകനാണ്. ഭാര്യ ഷിജി. അതുൽ, അക്ഷയ് എന്നിവർ മക്കളാണ്.

ALSO READ- വടകരയിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ യുവാവ് തീ കൊളുത്തി മരിച്ച നിലയില്‍