ലോക പുകയില വിരുദ്ധ ദിനം; ഉപേക്ഷിക്കാം ഈ ദുശ്ശീലത്തെ, ശ്രദ്ധിച്ചില്ലെങ്കില്‍ പുകയില ഉപയോഗം നിങ്ങളെ മാത്രമല്ല നിങ്ങളുടെ വേണ്ടപ്പെട്ടവരെക്കൂടെ ബാധിച്ചേക്കാം


പുകയില അപകടകാരിയായ ഒന്നാണെന്ന് അറിയാത്തവര്‍ ചുരുക്കമാണ്, എങ്കിലും അനേകം പേര്‍ ഇതിനു അടിമപ്പെടുന്നതിനു പിന്നില്‍ പുകയിലയിലെ ലഹരി പദാര്‍ത്ഥമായ ”നിക്കോട്ടിന്റെ” ലഹരിദായക പ്രത്യേകതകള്‍ തന്നെയാണ്. പുകയില ഉപയോഗം ഉപേക്ഷിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം ഒരിക്കലും തുടങ്ങാതിരിക്കുക ആണെന്ന് പറയാറുണ്ട്. കാരണം തുടങ്ങിയാല്‍ ശീലം നിര്‍ത്തുന്നത് ശ്രമകരമാകും. നിക്കോട്ടിന്‍ എന്ന ഈ വില്ലന്‍ ഉപയോഗിച്ച് പത്തു സെക്കന്റ് കൊണ്ട് തലച്ചോറില്‍ എത്തും. മാത്രമല്ല ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തി ദോഷഫലങ്ങള്‍ ഉണ്ടാക്കും. എന്തിനു മുലപ്പാലില്‍ പോലും നിക്കോട്ടിന്‍ എത്തപ്പെടും.

പുകവലിക്കാര്‍ക്ക് പ്രായമാവില്ല, കാരണം അവര്‍ ചെറുപ്പത്തിലെ മരണപ്പെടുന്നു എന്ന തമാശ അല്പം ക്രൂരം ആണെങ്കിലും അതില്‍ കാര്യമുണ്ട്. പലരും പുകവലിയുടെ പരിണിതഫലമായ രോഗങ്ങള്‍ കൊണ്ട് തന്നെ മരണപ്പെടുന്ന സാഹചര്യമാണുള്ളത്. പ്രതി വര്‍ഷം 80 ലക്ഷം മരണങ്ങള്‍! അതില്‍ തന്നെ 10 ലക്ഷത്തോളം പേര്‍ പുകയില നേരിട്ട് ഉപയോഗിക്കാതെ സെക്കന്റ് ഹാന്‍ഡ് സ്‌മോകിങ് അഥവാ മറ്റൊരാള്‍ വലിച്ചു പുറത്തു വിട്ട പുകയുടെ ഇര ആണ്.

കാര്യമിതൊക്കെ ആണെങ്കിലും ലോക ജനസംഖ്യയില്‍ കാല്‍ ഭാഗം ആളുകളും പുകയില ഉപയോഗിക്കുന്നവരാണ്. ഇന്ത്യയിലെ കാര്യം എടുത്താല്‍ ഏറ്റവും കൂടുതല്‍ പുകയില ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ആണ് നാം. പല രീതിയില്‍ നാം പുകയിലയുടെ ദോഷഫലങ്ങള്‍ സ്വയം ഏല്‍പ്പിക്കുന്നു. പുകവലി(സിഗരെറ്റ്, ബീഡി, ഹുക്ക), പാന്‍ മസാല, ഗുട്ക, പൊടി വലിക്കല്‍ ഇത്യാദി.

ഇന്ത്യയില്‍ മുതിര്‍ന്നവരില്‍ 26.6 കോടി പേര്‍ പുകയില ഉപയോഗിക്കുന്നവര്‍ ആണ്. ഇക്കൊല്ലത്തെ പുകയില വിരുദ്ധദിന തീം ”ഭക്ഷ്യധാന്യം കൃഷി ചെയ്യൂ; പുകയില വേണ്ട” എന്നതാണ്. ജോലി ചെയ്തു കുടുംബം പുലര്‍ത്തുന്ന പ്രായത്തിലുള്ളവരാണ് പുകയില ദുരുപയോഗത്തില്‍ മുന്നിലെന്നതിനാല്‍ ഇവരിലെ രോഗവും രോഗാതുരതയും കുടുംബത്തിന്റെ സാമ്പത്തിക അവസ്ഥയെയും രാഷ്ട്രത്തിന്റെ മാനവ വിഭവശേഷിയെയുമൊക്കെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ആരോഗ്യ മേഖലയില്‍ മുടക്കേണ്ടി വരുന്ന തുകയും സമയവും മാനുഷിക പ്രയത്‌നവും പുകയില ദുരുപയോഗം മൂലം ഉയരുന്നുണ്ട്.

പുകയില മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ചുരുക്കത്തില്‍

*ഒരു സിഗരെറ്റ് വലിക്കുമ്പോള്‍ നിങ്ങളുടെ ആയുസ്സിന്റെ ഏകദേശം 11 മിനിറ്റ് കുറയുക ആണെന്ന് കണക്കാക്കമത്രേ. പുകവലിക്കുന്ന ഒരാള്‍ക്ക് പുകവലിക്കാത്ത ആളെക്കാള്‍ ഏകദേശം 10 വര്‍ഷം ആയുസ്സ് കുറവായിരിക്കും.

*പുകയില ഉപഭോഗം പല വിധ കാന്‍സറുകള്‍ക്ക് കാരണമാവുന്നു. പുകവലിയുമായി ബന്ധപ്പെട്ടാണ് 80% – 90% ശ്വാസകോശ കാന്‍സറുകളും ഉണ്ടാവുന്നതും/മരണപ്പെടുന്നതും. സിഗരറ്റ് കത്തിയുണ്ടാവുന്ന പുകയില്‍ ആര്‍സെനിക്, ലെഡ്, ഹൈഡ്രജന്‍ സയനൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ് എന്നു തുടങ്ങി 4000 ത്തോളം രാസവസ്തുക്കള്‍ ഉണ്ട്. ഇതില്‍ 250 ഓളം ഹാനീകാരകമാണ്. അതില്‍ തന്നെ 50 ഓളം കാന്‍സറിന് കാരണമാവുന്നവയാണ്.

*ഇന്ത്യന്‍ പുരുഷന്മാരില്‍ ഏറ്റവും കൂടുതല്‍ കാണുന്ന കാന്‍സര്‍ ചുണ്ടിലും വായ്ക്കുള്ളിലും ഉണ്ടാവുന്നതാണ്. ഇതിനു ഹേതു പുകയില ചവയ്ക്കുന്നതും പുകവലിക്കുന്നതുമൊക്കെയാണ്.

*ഹൃദയാഘാതം, പക്ഷാഘാതം, സി.ഒ.പി.ഡി/ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസകോശ രോഗങ്ങള്‍ (ഇതിലൂടെ ശ്വാസകോശ ക്ഷമതയെ ബാധിക്കും). പ്രമേഹം,നേത്രരോഗങ്ങള്‍ എന്നിങ്ങനെ അനേകം രോഗങ്ങള്‍ക്ക് പുകയില കാരണമാവുന്നു.

*പുകവലി പുരുഷത്വത്തിന്റെ പ്രതീകമായി ചിലരെങ്കിലും കൊണ്ടുനടക്കാറുണ്ട്. ഇത്തരക്കാര്‍ ഓര്‍ത്തിരിക്കേണ്ടത് പുകവലി പുരുഷത്വത്തിനുതന്നെ സാരമായ ക്ഷതം എല്‍പ്പിക്കാവുന്ന ഒന്നാണ്. അത് ലിംഗോദ്ധാരണശേഷിയെ ബാധിക്കാം.

*പുകയില സൗന്ദര്യത്തിനു കോട്ടം ഉണ്ടാക്കാം. ത്വക്കില്‍ വ്യതിയാനങ്ങള്‍, നിറം മാറ്റം, പല്ലില്‍ കറ, മോശം മണം എന്നിവ ഉദാഹരണം മാത്രം.

*പുകയില ഉപയോഗം പ്രത്യുല്‍പാദനശേഷിയെ ദോഷകരമായി ബാധിക്കാം.

*ഗര്‍ഭാവസ്ഥയില്‍ പുകയില മൂലം ശിശുവിന് തൂക്കം കുറയാം, മാസം തികയാതെ പ്രസവിക്കുന്ന അവസ്ഥ ഉണ്ടാവാം.

സെക്കന്റ് ഹാന്‍ഡ്(പാസ്സീവ്)സ്‌മോക്കിങ്

പുകവലി മറ്റൊരാള്‍ക്ക് ദോഷകരം ആണെന്ന് എത്ര പേര്‍ക്ക് അറിയാം? അറിയാമെങ്കില്‍ക്കൂടി എത്ര പേര്‍ അത് കാര്യമായി എടുക്കുന്നു? എത്ര പേര്‍ തങ്ങളുടെ പുകവലി ശീലം ബാക്കി ഉള്ളവര്‍ക്ക് ശല്യം ആവാത്ത രീതിയില്‍ ക്രമീകരിക്കുന്നു? കുറഞ്ഞ പക്ഷം മറ്റൊരാളുടെ മുഖത്തേക്ക് പുക ഊതി വിടാതെ എങ്കിലും ഇരിക്കുന്നു ഇതൊക്കെ ചിന്തിക്കേണ്ട വിഷയമാണ്.

പുകവലി വ്യക്തിയെ മാത്രമല്ല അയാളുടെ വേണ്ടപ്പെട്ടവരെക്കൂടി രോഗികള്‍ ആക്കാം, പ്രത്യേകിച്ച് കുട്ടികളെ. ഒരാള്‍ വലിച്ചു പുറത്തേക്ക് വിടുന്ന പുക മറ്റൊരാളുടെ ഉള്ളില്‍ കടന്നു പുകവലിക്കാത്ത ആളിലും രോഗങ്ങള്‍ ഉണ്ടാക്കാം. ഇതിനെയാണ് സെക്കന്റ് ഹാന്‍ഡ് സ്‌മോകിങ് എന്നു വിശേഷിപ്പിക്കുന്നത്.

ലൈറ്റ്‌സ് എന്ന ഗണത്തില്‍പ്പെടുന്ന സിഗരെറ്റുകള്‍, സിഗാര്‍(ചുരുട്ട്), ഇലക്ട്രോണിക് സിഗരറ്റ് എന്നിവയുമൊക്കെ ഹാനീകാരകമാണ്. അവ ഒന്നും അപകടരഹിതമല്ല.

പുകയില ഉപയോഗം നിര്‍ത്തുന്നതു കൊണ്ടുള്ള ഗുണങ്ങള്‍

*പുകവലിക്കുന്നവരില്‍ 69% പേരും നിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ ആണെന്ന് പഠനം സൂചിപ്പിക്കുന്നു.

*പുകയില മൂലമുള്ള രോഗ സാധ്യതകള്‍ കുറയുന്നു.

*യൌവനം കാത്തു സൂക്ഷിക്കാം- അതെ പുകയില ഉപയോഗം നേരത്തെ പ്രായമായത്തിന്റെ സമാന അവസ്ഥയില്‍ നിങ്ങളെ എത്തിക്കുന്നു, ഇതൊഴിവാക്കാം.

*ധനനഷ്ടം ഒഴിവാക്കാം-പുകവലി ചെലവുള്ള സംഗതി കൂടി ആണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

*പാരിസ്ഥിതിക മലിനീകരണം ഒഴിവാക്കാം. പുക വായുവില്‍ കലരുന്നത് കൂടാതെ ഉപേക്ഷിക്കപ്പെടുന്ന സിഗരറ്റ് കുറ്റികളും ഇതിനു കാരണം ആവുന്നു.

*പ്രതിവര്‍ഷം എട്ടരലക്ഷത്തോളം ടണ്‍ ഭാരമുള്ള സിഗററ്റ് കുറ്റികള്‍ ഉപേക്ഷിക്കപ്പെടുന്നതായി കണക്കാക്കുന്നു. അമേരിക്കയില്‍തന്നെ ആകെ ഖര മാലിന്യത്തിന്റെ 65 ശതമാനവും സിഗരറ്റ് മാലിന്യമാണ്.

*സിഗരറ്റ് കുറ്റികള്‍ അശ്രദ്ധമായി വലിച്ചു എറിയുന്നത് മൂലമുള്ള തീപിടുത്ത സാധ്യതകള്‍ ഒഴിവാക്കപ്പെടുന്നു.

*പുകവലി നേരത്തെ ഉപേക്ഷിച്ചാല്‍ അത്രയും നന്ന്. എന്നാല്‍ ഏതു പ്രായത്തിലും നിര്‍ത്തുന്നതു കൊണ്ട് ഗുണം ഉണ്ടാവുക തന്നെ ചെയ്യും.

ഉദാ: നിര്‍ത്തി ഒരു മാസം കഴിയുമ്പോള്‍ ശ്രദ്ധിക്കത്തക്ക നിലയില്‍ ത്വക്കില്‍ വത്യാസം വരും. ഒരു വര്‍ഷം കഴിയുമ്പോള്‍ ഹൃദയാഘാതം ഉണ്ടാവാനുള്ള റിസ്‌ക് സാധ്യത പകുതി ആയി കുറയുന്നു. രണ്ടു വര്‍ഷം കഴിയുമ്പോള്‍ മസ്തിഷ്‌ക ആഘാതം വരാനുള്ള സാധ്യത പുകവലിക്കാത്ത ഒരാള്‍ക്ക് സമാനം ആവുന്നു. പത്തു വര്‍ഷം കഴിയുമ്പോള്‍ പുക വലിക്കുന്നവരെ അപേക്ഷിച്ച് ശ്വാസകോശ കാന്‍സര്‍ വരാനുള്ള സാധ്യത പകുതി മാത്രം. 15 വര്‍ഷം കഴിഞ്ഞാല്‍ ഹൃദയാഘാതം വരാനുള്ള സാധ്യത പുകവലി ഇല്ലാത്ത ഒരാളെ പോലെ മാത്രമാവും.

പുകയില ദുരുപയോഗം എങ്ങനെ തടയാം?

പുകയിലയുടെ ദുരുപയോഗം കുറയ്ക്കാന്‍ ഉതകുന്ന പോളിസികള്‍ നിര്‍മിക്കാന്‍ രാഷ്ട്രീയ ഭരണപരമായ കടപ്പാട് ഈ ദൗത്യത്തോട് ഉണ്ടാവേണ്ടതുണ്ട്.

പുകയിലയുടെ വിപണനവും ലഭ്യതയും കുറയ്ക്കാന്‍ ഉതകുന്ന നടപടികള്‍. കേരളത്തില്‍ പാന്‍ മസാല പോലുള്ളവ നിരോധിക്കാന്‍ നിയമം നിര്‍മിച്ചതും പൊതു സ്ഥലത്തെ പുകവലി നിരോധിച്ചതും ഒക്കെ ഉദാഹരണങ്ങളാണ്. പുകയില പരസ്യങ്ങള്‍ നിയന്ത്രിക്കുക, പുകയിലയുടെ കവറില്‍ അവയുടെ ഉപയോഗത്തില്‍ നിന്ന് പിന്തിരിപ്പാന്‍ ഉതകുന്ന ചിത്രങ്ങളുടെ ആലേഖനം, പ്രാദേശിക ഭാഷയില്‍ ഉള്ള ബോധവല്‍ക്കരണ സന്ദേശങ്ങള്‍ എന്നിവ നിയമം മൂലം നിര്‍ബന്ധമാക്കുക, പുകയിലയ്ക്ക് ഉയര്‍ന്ന തോതില്‍ നികുതി ഏര്‍പ്പെടുത്തുക ഇത്യാദി വ്യക്തി കേന്ദ്രീകൃതമായ നടപടികള്‍.

പുകയിലയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് വ്യക്തികള്‍ക്ക് അവബോധം പകര്‍ന്നു നല്‍കുക.

പുകയില ദുരുപയോഗശീലം ഉള്ളവര്‍ക്ക് അതില്‍ നിന്നും വിമുക്തി നേടാന്‍ കൗണ്‍സലിഹ് സംവിധാനങ്ങള്‍(Behavioral Therapy പോലുള്ളവ)

പുകയില ലഹരി വിമുക്തി ചികിത്സ

1. നിക്കോട്ടിന്‍ റീപ്ലെസ്‌മെന്റ് തെറാപ്പി – സിഗരറ്റ് പുകയിലുള്ള കൂടുതല്‍ ഹാനികരമായ രാസവസ്തുക്കള്‍ ഒഴിവാക്കി താല്‍ക്കാലിക കാലയളവില്‍ നിക്കോട്ടിന്‍ ചെറിയ അളവില്‍ ശരീരത്തിലേക്ക് നല്‍കുന്നു (ച്യൂയിങ് ഗം അല്ലെങ്കില്‍ തൊലിപ്പുറത്ത് ഒട്ടിക്കുന്ന നിക്കോട്ടിന്‍ പാച്ച് മുഖേന). ക്രമേണ പുകവലിക്കാനുള്ള ത്വര ഒഴിവാക്കുകയാണ് ലക്ഷ്യം.

2. വാരാനിക്ലൈന്‍ പോലുള്ള മരുന്നുകള്‍.

തേര്‍ഡ് ഹാന്‍ഡ് സ്‌മോക്ക് 

തേര്‍ഡ് ഹാന്‍ഡ് സ്‌മോക്ക് എന്നൊരു പ്രതിഭാസത്തെക്കുറിച്ച് അടുത്തകാലത്ത് ശാസ്ത്രലോകത്ത് കൂടുതല്‍ പഠനങ്ങള്‍ നടത്തുന്നുണ്ട്, എന്താണിത്? പുക വലിക്കുന്ന ആളുടെ സാന്നിധ്യമോ പുകയുടെ തന്നെ ദൃശ്യ സാന്നിധ്യമോ കത്തുന്ന സിഗരറ്റോ ഇല്ലാതെ പോലും പുകയിലയുടെ ദൂഷ്യങ്ങള്‍ മറ്റൊരാളില്‍ ചെലുത്തപ്പെടുന്ന പ്രതിഭാസം ആണ് തേര്‍ഡ് ഹാന്‍ഡ് സ്‌മോക്ക്.

ഉദാ: നിങ്ങള്‍ ലിഫ്റ്റ്ലോ മുറികളിലോ ഒക്കെ കടക്കുമ്പോള്‍ പുകയുടെ ഗന്ധം അനുഭവിച്ചുവെന്നു കരുതുക. ഈ അവസരത്തില്‍ നിങ്ങള്‍ തേര്‍ഡ് ഹാന്‍ഡ് സ്‌മോക്കിനു ഇര ആകാനിടയുണ്ട്. പുക കെടുത്തിയാല്‍പ്പോലും സിഗരറ്റില്‍ നിന്നുള്ള പലവിധ മാരക വിഷ വസ്തുക്കളുടെ സാന്നിധ്യം അവിടുള്ള കാര്‍പെറ്റിലും തുണികളിലും ഭിത്തിയിലും മറ്റു വസ്തുക്കളിലും മണിക്കൂറുകളോളം കാണപ്പെടാമെന്ന് ചില പഠനങ്ങള്‍ പറയുന്നു.

ഈ പ്രതിഭാസത്തില്‍ പുക അന്തരീക്ഷത്തില്‍ ഉള്ള നൈട്രസ് ഓക്‌സൈഡുമായി കലര്‍ന്ന് രാസപ്രവര്‍ത്തനത്തിലൂടെ സാധാരണ സിഗരറ്റ് പുകയില്‍ ഇല്ലാത്ത ദോഷവസ്തുക്കള്‍(tobacco-specific nitrosamines) പോലും രൂപപ്പെടുന്നുവത്രേ. മുതിര്‍ന്നവരെക്കാള്‍ വളരുന്ന പ്രായത്തിലുള്ള കുട്ടികളുടെ ആരോഗ്യത്തെ, ബുദ്ധിയെയൊക്കെ തന്നെ ഇത് പ്രതികൂലമായി ബാധിച്ചേക്കാം.

ഇതാവട്ടെ ജനലുകള്‍ തുറന്നിട്ടതു കൊണ്ടോ ഫാന്‍ ഇട്ടതു കൊണ്ടോ ചില മുറികളില്‍ മാത്രമായി പുക വലിച്ചതു കൊണ്ടോ വാഹനങ്ങളുടെ ചില്ല് താഴ്ത്തിവച്ചതു കൊണ്ടോ മാത്രം ഒഴിവാക്കാന്‍ കഴിയില്ല. പുകവലിരഹിത അന്തരീക്ഷം നമ്മള്‍ക്ക് ചുറ്റും കെട്ടിപ്പടുക്കെണ്ടതിന്റെ ആവശ്യകത കൂടിയാണ് ഇത് നമ്മെ പഠിപ്പിക്കുന്നത്.

പുകയില ഉപയോഗം നിങ്ങളെ മാത്രമല്ല നിങ്ങളുടെ വേണ്ടപ്പെട്ടവരെക്കൂടെ ബാധിച്ചേക്കാം എന്നതു കൂടി കണക്കിലെടുത്തു പുകയില ഒഴിവാക്കാനുള്ളള്ള തീരുമാനങ്ങള്‍ എടുക്കുക.