ബാറിലിരുന്ന് പുകവലിക്കുന്നത് വിലക്കി; കോട്ടയത്ത് ബാർ ജീവനക്കാരനെ സംഘം ചേർന്ന് കല്ലെറിഞ്ഞുകൊന്നു


കോട്ടയം: ബാറിലിരുന്ന് പുകവലിക്കരുതെന്ന് പറഞ്ഞ ജീവനക്കാരനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി. പത്തനംതിട്ട മല്ലപ്പള്ളി പുറമറ്റം മടത്തുംഭാഗം പൊട്ടൻമല ലക്ഷംവീട്ടിൽ എം. സുരേഷ് (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കോട്ടയം സ്വദേശികളായ നാല് യുവാക്കളെ അറസ്റ്റുചെയ്തു. വേളൂർ പുളിനാക്കൽ നടുത്തരവീട്ടിൽ ശ്യാംരാജ് (28), വേളൂർ പുളിക്കമറ്റം വാഴേപ്പറമ്പിൽ ആദർശ് (24), വേളൂർ പതിനാറിൽചിറ കാരക്കാട്ടിൽ വീട്ടിൽ ഏബൽ ജോൺ (21), തിരുവാർപ്പ് കാഞ്ഞിരം ഷാപ്പുംപടി പള്ളത്തുശ്ശേരിൽ വീട്ടിൽ ജെബിൻ ജോസഫ് (27) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റുചെയ്തത്.

കോട്ടയം ടിബി റോഡ് ഭാഗത്തുള്ള ജോയ്സ് ബാറിലിരുന്ന് സുരേഷ്, ശ്യാം രാജ്, ആദർശ് എന്നിവർ മദ്യപിക്കുന്നതിനിടെ പുകവലിച്ചു. ഇത് സുരേഷും മറ്റുജീവനക്കാരും വിലക്കി. ഇത് ഇരുക്കൂട്ടരും തമ്മിൽ വാക്കേറ്റത്തിന് വഴിവെച്ചു. വാക്കേറ്റമുണ്ടായതോടെ ഏബലിനെയും ജെബിനെയും വിളിച്ചുവരുത്തി. തുടർന്ന് രാത്രി പതിനൊന്നുമണിയോടുകൂടി ബാറിന്റെ മുൻവശത്ത്‌ ഇവർ സംഘം ചേർന്ന് സുരേഷിനെ ചീത്തവിളിക്കുകയും കൈയിൽ കരുതിയിരുന്ന കരിങ്കല്ലുകൊണ്ട് എറിയുകയുമായിരുന്നു. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം.

ആക്രമണത്തിൽ പരിക്കേറ്റ സുരേഷിനെ ഉടനെ കോട്ടയം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ വ്യാഴാഴ്ച പുലർച്ചെ മരിച്ചു. പരാതിയെത്തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്ത് പ്രതികളെ പിടികൂടി.

മദ്യപിക്കുന്നതിനിടെ ബാറിനുള്ളിലിരുന്ന് പുകവലിച്ചത് എതിർത്ത ജീവനക്കാരനെ കല്ലെറിഞ്ഞുകൊന്നു. സംഭവത്തിൽ നാല് യുവാക്കളെ പോലീസ് അറസ്റ്റുചെയ്തു. പത്തനംതിട്ട മല്ലപ്പള്ളി പുറമറ്റം മടത്തുംഭാഗം പൊട്ടൻമല ലക്ഷംവീട്ടിൽ എം. സുരേഷ് (50) ആണ് കൊല്ലപ്പെട്ടത്. കോട്ടയം സ്വദേശികളായ നാല് യുവാക്കളെ അറസ്റ്റുചെയ്യുകയായിരുന്നു.

ഇൻസ്പെക്ടർ എം. ശ്രീകുമാർ, എസ്.ഐ. റിൻസ് എം. തോമസ്, കെ. രാജേഷ്, എ.എസ്.ഐ. സജി ജോസഫ്, സി.പി.ഒമാരായ വിജേഷ് കുമാർ, സിനൂപ്, രാജീവ്കുമാർ, കെ.എൻ. അനീഷ് എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്.