കാണാതായിട്ട് ഏഴ് ദിവസം; താമരശ്ശേരി സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെയും യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി


താമരശ്ശേരി: താമരശ്ശേരിയില്‍ നിന്നും കഴിഞ്ഞ വെള്ളിയാഴ്ച കാണാതായ വിദ്യാര്‍ഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബാലുശ്ശേരി കണ്ണാടിപ്പൊയില്‍ കാപ്പിക്കുന്നിലെ ആള്‍താമസമില്ലാത്ത വീടിനകത്താണ് മൃതദേഹം കണ്ടെത്തിയത്.

താമരശ്ശേരി കരിഞ്ചോല പെരിങ്ങോട് ദേവനന്ദ, എകരൂര്‍ സ്വദേശിയായ വിഷ്ണു എന്നിവരാണ് മരിച്ചത്. മൃതദേഹത്തിന് അഞ്ച് ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് നിഗമനം.

കാണാതായി ഏഴാമത്തെ ദിവസമാണ് ദേവനന്ദയുടെ മൃതദേഹം കണ്ടെത്തുന്നത്. ആദ്യദിവസം മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.

ആള്‍താമസമില്ലാത്ത വീടിനകത്ത് മൃതദേഹം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. ഇന്നുവൈകുന്നേരമായിരുന്നു സംഭവം. പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

താമരശ്ശേരി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് ദേവനന്ദ. അച്ഛന്‍: ബിജു, അമ്മ: സുബിഷ. സഹോദരി: അനന്യ