മേയര്‍, കെ.എസ്.ആര്‍.ടിസി ബസ് ഡ്രൈവര്‍ തര്‍ക്കം; ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എം.എല്‍.എ സച്ചിൻദേവിനും എതിരെ കേസെടുക്കാൻ നിർദേശം


തിരുവനന്തപുരം: മേയര്‍, കെഎസ്ആർടിബി ബസ് ഡ്രെെവർ തർക്കത്തിൽ ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എം.എല്‍.എ കെ എം സച്ചിന്‍ദേവിനുമെതിരെ കേസെടുക്കാൻ നിർദേശം. വഞ്ചിയൂർ കോടതിയാണ് കേസെടുക്കാൻ ഉത്തരവിട്ടത്. അഭിഭാഷകനായ ബൈജു നോയലിന്റെ ഹര്‍ജിയില്‍ ആണ് കോടതിയുടെ ഇടപെടൽ.

നിയമ വിരുദ്ധമായ സംഘം ചേരൽ, പൊതു​ഗതാ​ഗതത്തിന് തടസമുണ്ടാക്കൽ, പൊതുജനശല്യം, അന്യായമായ തടസപ്പെടുത്തൽ എന്നീ വകുപ്പുകൾ ചേർത്ത് കേസെടുക്കാനാണ് നിർദേശം. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി എന്നായിരുന്നു ബൈജു നോയല്‍ നല്‍കിയ പരാതി.

മേയറും സംഘവും കെഎസ്ആര്‍ടിസി ബസ് തടഞ്ഞ വിവാദ സംഭവത്തിലാണ് ഡ്രൈവര്‍ യദു കോടതിയിലെത്തിയത്. ബസ് തടഞ്ഞ് ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നാണ് പരാതി. മേയര്‍ക്കും എംഎല്‍എക്കും പുറമെ കാറിലുണ്ടായിരുന്ന ബന്ധുക്കള്‍ക്കെതിരെയും പരാതിയുണ്ട്. പരാതി ഫയലില്‍ സ്വീകരിച്ച വഞ്ചിയൂർ കോടതി കേസ് തിങ്കളാഴ്ചയിലേക്ക് മാറ്റി.