പോളിങ് ആരംഭിച്ചു; വടകര മണിയൂരില്‍ നീണ്ട ക്യൂ, വിലങ്ങാട്‌ വോട്ടിങ്ങ് യന്ത്രം തകരാറിലായി


വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പോളിങ് സംസ്ഥാനത്ത് ആരംഭിച്ചു. മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ആദ്യ വോട്ടർമാരിലൊരാളായി. രാവിലെ 7മണിക്ക് പോളിങ് തുടങ്ങുന്നതിന് മുമ്പ് തന്നെ വടകരയിലെ പല ബൂത്തുകളിലും നീണ്ട ക്യൂവാണ് കണ്ടത്. മണിയൂര്‍ പഞ്ചായത്തിലെ 156-ാം ബൂത്തില്‍ വലിയ ക്യൂവാണ് ഇത്തരത്തിലുള്ളത്.

ഉച്ചയ്ക്ക് ചൂട് കൂടുന്നതിന് മുമ്പ് തന്നെ വോട്ട് ചെയ്ത് മടങ്ങാനാണ് പലരുടെയും തീരുമാനം. അതിനിടെ കോഴിക്കോട് നടക്കാവ് സ്‌ക്കൂളിലെ രണ്ട്‌ ബൂത്തുകളില്‍ വിവി പാറ്റ് മെഷീന്‍ തകരാറിലായി. ഒപ്പം വടകര വിലങ്ങാടും വോട്ടിങ്ങ് യന്ത്രം തകരാറിലായി. യന്ത്ര തകരാര്‍ കാരണം ചിലയിടങ്ങളില്‍ മോക്ക് പോളിങും വൈകിയിട്ടുണ്ട്‌.

വൈകിട്ട് ആറ് മണി വരെയാണ് വോട്ടിംഗ് സമയം. എന്നാല്‍ നിശ്ചിത സമയത്ത് വോട്ടെടുപ്പ് തീര്‍ന്നില്ലെങ്കില്‍ ആറു മണിക്ക് ബൂത്തിലെത്തിയവര്‍ക്ക് ടോക്കണ്‍ നല്‍കി അവരെ കൂടി വോട്ട് ചെയ്യാന്‍ അനുവദിക്കും. ഉത്തവണ ശക്തമായ സുരക്ഷയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഒരുക്കിയിരിക്കുന്നത്‌.