നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്: മരുതോങ്കര സ്വദേശിയായ പ്രതിക്ക് 111 വര്‍ഷം കഠിന തടവ് വിധിച്ച് നാദാപുരം സ്‌പെഷ്യല്‍ കോടതി


നാദാപുരം: നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയ്ക്ക് 111 വര്‍ഷം കഠിന തടവ്. മരുതോങ്കര അടുക്കത്തു സ്വദേശി വെട്ടോറമല്‍ അബ്ദുല്‍ നാസറെയാണ് (62) നാദാപുരം പോക്സോ കോടതി ശിക്ഷിച്ചത്. പോക്സോ കോടതി ജഡ്ജി എം സുഹൈബാണ് ശിക്ഷ വിധച്ചത്.

2021 ഡിംസബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്രിസ്മസ് അവധിക്ക് പെണ്‍കുട്ടി ബന്ധുവീട്ടില്‍ എത്തിയപ്പോഴാണ് പീഡനത്തിനിരയായത്. പീഡനം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. സംഭവം പുറത്തു പറയാതിരിക്കാന്‍ ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

സംഭവത്തില്‍ തൊട്ടില്‍പാലം പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്. മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഐസിഡിഎസ് സൂപ്പര്‍വൈസര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് പീഡിപ്പിക്കപ്പെട്ട വിവരം സ്ഥിരീകരിച്ചത്. തുടര്‍ന്ന് പൊലീസ് കേസെടുക്കുകയായിരുന്നു.

ഡിഎന്‍എ പരിശോധന ഉള്‍പ്പെടെ നടത്തിയാണ് പ്രതി കുറ്റക്കാരനാണെന്ന് തെളിയിച്ചത്. കേസില്‍ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി.