പൊയില്‍ക്കാവിലെ പത്തൊന്‍പതുകാരിയുടെ ആത്മഹത്യ: ഉമ്മയുടെ ഉപ്പ പോക്‌സോ കേസില്‍ അറസ്റ്റില്‍


കൊയിലാണ്ടി: പൊയില്‍ക്കാവ് പള്ളിക്കുനിയില്‍ പത്തൊന്‍പതുകാരി റിഹാന ആത്മഹത്യ ചെയ്ത സംഭവത്തില്‍ മാതൃപിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാപ്പാട് മുഖച്ചേരി ബറാക്ക് ഹൌസില്‍ അബൂബക്കറിനെ(62)  പോക്‌സോ കേസ് ഉള്‍പ്പടെ ചുമത്തിയാണ് അറസ്റ്റ്. ഇയാളെ വൈകിട്ട് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്ന് പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

പെണ്‍കുട്ടി എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഇയാള്‍ പീഡിപ്പിച്ചതായി വിവരം ലഭിച്ചെന്ന് പൊലീസ് അറിയിച്ചു. പെണ്‍കുട്ടി എഴുതിയ ആത്മഹത്യക്കുറിപ്പ് നേരത്തെ പൊലീസ് കണ്ടെടുത്തിരുന്നു.

ആത്മഹത്യക്കുറിപ്പില്‍ മാതൃപിതാവിനെക്കുറിച്ച് റിഹാന പരാമര്‍ശിച്ചിരുന്നു. ”ഉമ്മ വാപ്പി എന്നോടു പൊറുക്കണം. ഞാന്‍ ഇന്റെ ഭാഗത്തുനിന്നുവന്ന എല്ലാറ്റിനും ഇന്നോട് പൊരുത്തപ്പെടണം, ഇന്നെ വെറുക്കല്ലട്ടോ, അസ്സലാംമലൈക്കും, ഉമ്മ ഒരു കാര്യം കൂടി ഉമ്മാന്റെ ബാപ്പ ഉണ്ടല്ലോ ഉമ്മയ്ക്ക് ഏറ്റവും ഇഷ്ടമുള്ള ആള്, ഓരോട് ചോദിക്ക് ഇന്നോട് എന്താ ചെയ്തതെന്ന്, ഒന്നുംകൂടി അറിയിക്കാനുണ്ട്, എല്ലാം സഹിച്ച് ഇനി ആവുന്നില്ല അതുകൊണ്ടാണ് ഉമ്മ…’ എന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്.

മൂടാടി മലബാര്‍ കോളജില്‍ ഡിഗ്രി വിദ്യാര്‍ഥിനിയായ റിഹാനയെ കഴിഞ്ഞ 17-നാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കൊയിലാണ്ടി എസ്.ഐ എം.എന്‍.അനൂപിനാണ് കേസിന്റെ അന്വേഷണച്ചുമതല.