അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ശബ്ദമുയർത്തി, ക്രൂരമർദ്ദനങ്ങളും ജയിൽവാസവും, ജില്ലയിൽ സി.പി.എം ന്റെ അമരക്കാരനായി; കേളുവേട്ടൻ ഓർമ്മയായിട്ട് 32 വർഷങ്ങൾ


വടകര:സ്വാതന്ത്ര്യ സമരസേനാനിയും സിപിഎമ്മിന്റെ സമുന്നത നേതാവുമായിരുന്ന കേളു ഏട്ടന്‍ ഓര്‍മ്മയായിട്ട് 32 വർഷങ്ങൾ. ത്യാഗനിര്‍ഭരമായ കമ്മ്യൂണിസ്റ്റ് വിപ്ലവ പ്രവര്‍ത്തനത്തിനിടയിൽ ക്രൂരമർദ്ദനങ്ങളും ജയിൽവാസവും അനുഭവിക്കേണ്ടിവന്ന ആളാണ് അദ്ദേഹം. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായി പോരാടിയ കേളു ഏട്ടൻ 1991 മെയ് 20 ന് വിടപറഞ്ഞു.

വടകര പഴങ്കാവിലാണ് എം.കെ കേളു എന്ന കേളു ഏട്ടൻ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം ജനിക്കുന്നത്. മലബാറിലെ നവോത്ഥാന മുന്നേറ്റങ്ങളുടെ അനുരണനങ്ങള്‍ ഏറ്റുവാങ്ങിയാണ് അദ്ദേഹം സാമൂഹ്യരംഗത്തേക്ക് എത്തുന്നത്. വാഗ്ഭടാനന്ദന്റെ നേതൃത്വത്തില്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായി നടന്ന പ്രവര്‍ത്തനങ്ങളില്‍ നന്നേ ചെറുപ്പത്തില്‍ ആകൃഷ്ടനായി. ആത്മവിദ്യാസംഘത്തിന്റെ പ്രവര്‍ത്തനങ്ങളിലൂടെയാണ് ദേശീയ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിലേക്കുള്ള കടന്നുവരവ്.

കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന നിലയ്ക്ക് ബ്രിട്ടീഷ് ഭരണത്തിനെതിരെ സാധാരണ ജനങ്ങളെയാകെ അണിനിരത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം മുഴുകി. കൗമാരത്തില്‍ നിന്ന് യൗവനത്തിലേക്ക് കാലെടുത്തുവെയ്ക്കുമ്പോഴേക്കും അദ്ദേഹം മര്‍ദ്ദനങ്ങളും ജയില്‍വാസങ്ങളും ഏറ്റുവാങ്ങേണ്ടിവന്നു.

ത്യാഗനിര്‍ഭരമായ ആറ് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന ജീവിത്തിനിടയിൽ കമ്മ്യൂണിസ്റ്റ് വിപ്ലവ പ്രവര്‍ത്തനത്തിന്റെയും പൊതുപ്രവര്‍ത്തനത്തിന്റെയും ചരിത്രമാണ് അദ്ദേഹം കാഴ്ചവെക്കുന്നത്. ജനങ്ങളുടെ നേതാവും സംഘാടകനും പോരാളിയുമായിരുന്നു അദ്ദേഹം. ‘അരനൂറ്റാണ്ടിലൂടെ’ എന്ന പുസ്തകത്തില്‍ പി.നാരായണന്‍ നായര്‍ സ്വാതന്ത്ര്യസമരസേനാനി എന്ന നിലയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എം.കെ അനുഭവിച്ച മര്‍ദ്ദനങ്ങളെയും ക്ലേശങ്ങളെയും പറ്റി രേഖപ്പെടുത്തിയിരുന്നു.

ദേശീയപ്രസ്ഥാനത്തിന്റെ തുടര്‍ച്ചയില്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയിലൂടെ കമ്മ്യൂണിസ്റ്റായി. 1939-ലെ പിണറായി പാറപ്പുറം സമ്മേളനത്തില്‍ സജീവമായി പങ്കെടുത്തു. 1927-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ അംഗമായ അദ്ദേഹം 1935 ആകുമ്ബോഴേക്കും കെ.പി.സി.സി അംഗമായി. വടകരയിലെ ബീഡി, ചുരുട്ട് തൊഴിലാളികളുടെയും മറ്റ് ഇതര തൊഴില്‍ വിഭാഗങ്ങളുടെയും അവകാശപോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തു. കോഴിക്കോട് ജില്ലയിലെ കര്‍ഷക സമരങ്ങളിലും കര്‍ഷക പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിലും നിര്‍ണായകമായ പങ്കാണ് കേളു വഹിച്ചത്. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ആദ്യകാല പ്രവര്‍ത്തനങ്ങളുടെ ചരിത്രത്തില്‍ ഈടുറ്റ അധ്യായമാണ്‌ എ കെ ജിയുടെ നേതൃത്വത്തില്‍ 1936ല്‍ നടന്ന പട്ടിണിജാഥ. മലബാറില്‍നിന്ന്‌ മദ്രാസ്‌ വരെ കാല്‍നടയായി സഞ്ചരിച്ച ജാഥയിലെ അംഗമായിരുന്നു അദ്ദേഹം.

1957-ല്‍ വടകര നിന്ന് കേരള നിയമസഭയില്‍ എത്തിയ കേളു പിന്നീട് രണ്ടുതവണ മേപ്പയ്യൂര്‍ അസംബ്ലി മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം, കോഴിക്കോട് ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ഭക്ഷ്യ ക്ഷാമത്തെ തുടര്‍ന്ന് 1973 ആഗസ്റ്റ് 3 ന് നടന്ന ബന്ദില്‍ കോഴിക്കോട് പാളയത്ത് വെച്ച്‌ പൊലീസിന്റെ ഭീകര മര്‍ദ്ദനമേറ്റു. പൊലീസ് വളഞ്ഞിട്ട് മര്‍ദിക്കുന്ന ദൃശ്യം ദേശാഭിമാനി ഫോട്ടോഗ്രാഫററായിരുന്ന രാമാനുജമാണ് പകര്‍ത്തിയത്. ഇത് കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ ചരിത്രത്തിന്റെ ഓര്‍മ്മപ്പെടുത്തലായി കാണാം.