ബലാത്സംഗക്കേസില്‍ ജാമ്യം വാങ്ങി ഒളിവില്‍ പോയി; 10 വര്‍ഷത്തിന് ശേഷം പ്രതി പേരാമ്പ്ര പോലീസിന്റെ പിടിയില്‍


പേരാമ്പ്ര: ബലാത്സംഗ കേസില്‍ ജാമ്യം വാങ്ങി ഒളിവില്‍പ്പോയ പ്രതി പത്ത് വര്‍ഷത്തിനു ശേഷം പിടിയില്‍. കാഞ്ഞങ്ങാട് മടിക്കൈ സ്വദേശിയായ അരയില്‍ കണ്ടം കുട്ടിച്ചാല്‍ ഷംസുദ്ദീന്‍ (55) ആണ് പേരാമ്പ്ര പോലീസിന്റെ പിടിയിലായത്.

2008ല്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസില്‍ കോടതിയില്‍ നിന്ന് ജാമ്യം വാങ്ങിയ പ്രതി പിന്നീട് പല സ്ഥലങ്ങളിലായി ഒളിവില്‍ താമസിക്കുകയായിരുന്നു. ഇതിനിടെ കാസര്‍ഗോഡ് ഭാഗത്ത് പ്രതിയുണ്ട് എന്ന് മനസ്സിലാക്കിയ പോലീസ് കഴിഞ്ഞദിവസം ഇവിടെ എത്തി ബേക്കലിലെ മൗവ്വല്‍ എന്ന സ്ഥലത്ത് വച്ച് പ്രതിയെ തന്ത്രപരമായി പിടികൂടുകയായിരുന്നു.

പേരാമ്പ്ര പോലീസ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് എം.എയുടെ നിര്‍ദ്ദേശപ്രകാരം സബ് ഇന്‍സ്‌പെക്ടര്‍ ഫിറോസ് ഒ.ടി, പ്രൊബേഷന്‍ എസ്.ഐ ബിജു വിജയന്‍, എസ്.സി.പി.ഒ സുനില്‍കുമാര്‍ സി.എം, സി.പി.ഒ അനുരാജ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.