വന്യമൃഗ ശല്യം പ്രതിരോധിക്കൽ: അന്തർ സംസ്ഥാന സഹകരണ കരാറിൽ ഒപ്പിട്ട് കേരളവും കർണാടകവും, നിർണായക തീരുമാനങ്ങളിങ്ങനെ


ബന്ദിപ്പൂർ: വന്യമൃഗ ശല്യം പ്രതിരോധിക്കുന്നതിന് അന്തർ സംസ്ഥാന സഹകരണ കരാറിൽ ഒപ്പിട്ട് കേരളവും കർണാടകവും. മനുഷ്യ മൃഗ സംഘർഷ മേഖല അടയാളപ്പെടുത്തുക, പ്രശ്‌നങ്ങളിൽ കാല താമസം ഒഴിവാക്കുക എന്നിവയടക്കം നാല് ലക്ഷ്യങ്ങളാണ് കരാറിലുള്ളത്. വന്യമൃഗശല്യം പെരുകിയ സാഹചര്യത്തിലാണ് കേരളം , കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുടെ കോർഡിനേഷൻ യോഗം ബന്ദിപ്പൂരില്‍ ചേർന്നത്.

ബന്ദിപ്പൂർ ഫോറസ്റ്റ് ഹെഡ് കോർട്ടേഴ്സിൽ ചേർന്ന യോഗത്തിൽ കേരള വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ, കർണാടക വനം മന്ത്രി ഈശ്വര്‍ ഖണ്‍ഡ്രെ, തമിഴ്നാട്ടിൽ നിന്ന് മുതുമലൈ ഫീല്‍ഡ് ഡയറക്ടറായ മുതിർന്ന വനം വകുപ്പ് ഉദ്യോഗസ്ഥൻ എന്നിവരും മൂന്നു സംസ്ഥാനങ്ങളിലെ മറ്റു വനംവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. വന്യമൃഗ ശല്യം തടയാൻ ഏതെല്ലാം തലത്തിൽ സഹകരണം സാധ്യമാകും എന്നാണ് യോഗം പ്രധാനമായും വിലയിരുത്തിയത്.

ചാർട്ടറിൽ ഉൾപ്പെടുത്തിയ നാല് ലക്ഷ്യങ്ങൾ

1. മനുഷ്യ വന്യമൃഗ സംഘർഷ മേഖല അടയാളപ്പെടുത്തുക. വന്യമൃഗ ശല്യത്തിന്‍റെ അടിസ്ഥാന കാരണം കണ്ടെത്തുക. പ്രശ്നം ലഘൂകരിക്കുന്നതിനുള്ള വഴികള്‍ തേടുക

2. പ്രശ്നങ്ങളില്‍ നടപടിയെടുക്കുന്നതിലെ കാല താമസം ഒഴിവാക്കുക. അതിവേഗ ഇടപെടലിന് നടപടി

3. വിഭവ സഹകരണം. വിവരം വേഗത്തിൽ കൈമാറല്‍, വിദഗ്ധ സേവനം ഉറപ്പാക്കല്‍

4. വിഭവശേഷി വികസനം , അടിസ്ഥാന സൗകര്യ വികസനം, കാര്യക്ഷമത എന്നിവ കൂട്ടുക.

അന്തര്‍ സംസ്ഥാന ഏകോപന സമിതിയുടെ പ്രവര്‍ത്തന രീതി ICC (interstate coordination committee)

1. ഒരു നോഡല്‍ ഓഫീസര്‍
2. സംസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ അസി. നോഡല്‍ ഓഫീസർമാർ
3. ഒരു ഉപദേശക സമിതി
4. മൂന്ന് സംസ്ഥാനത്ത് നിന്നും അംഗങ്ങൾ
5. വർക്കിങ് ഗ്രൂപ്പ്‌ (പ്രശ്ന മേഖലയിൽ ഇടപെടാൻ )

മൂന്നു സംസ്ഥാനങ്ങളുമായി അതിർത്തിപങ്കിടുന്ന ബന്ദിപ്പൂർ, മുതുമലെ, നാഗർഹോളെ, വയനാട് വന്യജീവി സങ്കേതങ്ങളിൽ നിന്നുള്ള ആനകൾ പലഭാഗത്തും നാട്ടിലിറങ്ങുന്നുണ്ട്. വ്യാപക കൃഷിനാശവും പതിവാണ്. ഈ സാഹചര്യത്തിലാണ് യോഗം ചേര്‍ന്നത്. മൂന്ന് സംസ്ഥാനങ്ങൾക്കും ബാധകമായ നയരൂപീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി.

പതിറ്റാണ്ടുകൾ മുൻപുള്ള സാഹചര്യമല്ല ഇന്നുള്ളതെന്നും 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിൽ കാലോചിത മാറ്റം വേണമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ യോഗത്തിൽ പറഞ്ഞു. ചീഫ് വൈൽഡ് ലൈഫ് വാർഡന് എല്ലാ അധികാരങ്ങളും നൽകിയിട്ടുണ്ടെന്ന തരത്തിലുള്ള പ്രചരണമുണ്ടെന്നും എന്നാൽ അവർ പാലിക്കേണ്ടതായ നിരവധി മാനദണ്ഡങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു. വന്യജീവി സംഘർഷങ്ങളിൽ ജനങ്ങളെ സഹായിക്കുന്നതിനായി കേന്ദ്ര നിയമത്തിൽ നിരവധി ഭേദഗതികൾ വരുത്തേണ്ട ആവശ്യമുണ്ടെന്നും ചൂണ്ടിക്കാട്ടി.

കാലാവസ്ഥാ വ്യതിയാനം വന്യജീവികളെയും ബാധിക്കുന്നുണ്ടെന്നും വന്യജീവി സംഘർഷത്തിൽ വനം മേധാവിക്ക് തീരുമാനം സ്വീകരിക്കാൻ നിയമപ്രകാരം സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിയമ ഭേദഗതി ചെയ്യണമെന്ന ആവശ്യത്തിന് തമിഴ്‌നാടും കർണാടകയും പിന്തുണ നൽകി. ഷെഡൂൾ ഒന്ന് മുതൽ നാല് വരെ വരുന്ന പട്ടികയിൽ മാറ്റം വരുത്തണമെന്നാണ് യോഗത്തിൽ നിരീക്ഷിക്കപ്പെട്ടത്. വംശ വർധനയുള്ള മൃഗങ്ങളെ നിയന്ത്രിക്കാൻ നടപടി വേണമെന്ന് കേരളം ആവശ്യപ്പെട്ടു.