മുഖ്യമന്ത്രി ഇസ്രയേല്‍ പ്രതിനിധിയുമായി ചര്‍ച്ച നടത്തിയ സംഭവം; സി.പി.ഐ.എം. നിലപാട് വ്യക്തമാക്കണമെന്ന് മുസ്ലിം ലീഗ്


എക്കാട്ടൂര്‍: ഇസ്രയേലിന്റെ ദക്ഷിണേന്ത്യന്‍ കോണ്‍സുല്‍ ജനറലുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുകയും പരസ്പര സഹകരണം ഉറപ്പ് നല്‍കുകയും ചെയ്ത സംഭവത്തില്‍ സി.പി.എം. നിലപാട് വ്യക്തമാക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ. അസീസ്.

യു.പി.എ ഭരണകാലത്ത് ഇസ്രായേല്‍വിരുദ്ധ സമരം നടത്തിയവര്‍ ഇപ്പോള്‍ എടുത്തനിലപാട് പരിഹാസ്യമാണെന്നും സി.പി.എ അസീസ് പറഞ്ഞു. മുസ്ലിം ലീഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായുള്ള ശാഖാസമ്മേളനങ്ങളുടെ അരിക്കുളം പഞ്ചായത്ത്തല ഉദ്ഘാടനം എക്കാട്ടൂരില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്രയേലിന്റെ ദക്ഷിണേന്ത്യന്‍ കോണ്‍സല്‍ ജനറല്‍ തമ്മി ബെന്‍ഹൈമു

ഇസ്രയേലിന്റെ ദക്ഷിണേന്ത്യന്‍ കോണ്‍സല്‍ ജനറല്‍ തമ്മി ബെന്‍ഹൈമും മുഖ്യമന്ത്രി പിണറായി വിജയനും

ഇസ്രയേലുമായി വിവിധ മേഖലകളില്‍ കേരളം സഹകരിക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. പരസ്പര സഹകരണം സംബന്ധിച്ച് ഇസ്രയേല്‍ പ്രതിനിധിസംഘവുമായി ചര്‍ച്ച നടത്തിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

‘ഇസ്രയേലിന്റെ ദക്ഷിണേന്ത്യന്‍ കോണ്‍സല്‍ ജനറല്‍ തമ്മി ബെന്‍ഹൈമുമായി ചര്‍ച്ച നടത്തി. ഇസ്രയേലും കേരളവും തമ്മില്‍ ഏറെ പഴക്കമുള്ള ബന്ധത്തെക്കുറിച്ച് അനുസ്മരിച്ചു. കൃഷിയിലും ടൂറിസത്തിലും കേരളവുമായി സഹകരിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്ന് അവര്‍ ഉറപ്പ് നല്‍കി.’ – എന്നായിരുന്നു മുഖ്യമന്ത്രിയുടെ ട്വീറ്റ്.