നാദാപുരത്ത് ഓത്തിയിൽ മുക്കിൽ യുവാവിന് വെട്ടേറ്റ സംഭവം; മൂന്നുപേർക്കെതിരെ വധശ്രമത്തിന് കേസ്


ആക്രമണത്തിന് ഉപയോഗിച്ച വാൾ, നഞ്ചക്ക് , ഇരുമ്പു വടി എന്നിവ നാദാപുരം സി.ഐ ഫായിസ് അലിയുടെ നേതൃത്വത്തിൽ സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു. വിരലടയാള വിദഗ്ധരായ കെ.രഞ്ജിത്ത്, കെ. നീതു എന്നിവരുടെ നേതൃത്വത്തിലും പരിശോധന നടത്തി. വ്യാഴാഴ്ച രാത്രിയാണ് റോഡരികിൽ നിൽക്കുകയായിരുന്ന ജാതിയേരി മാന്താറ്റിൽ ചാമ അജ്മലിനെ മൂന്നംഗസംഘം ആക്രമിച്ചത്.

അജ്മലിന് ഇടതു കൈക്കും കാലിനും പൊട്ടലുണ്ട്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. മാഹി പള്ളൂരിൽ ബാർ കുത്തി തുറന്ന് മദ്യം മോഷ്ടിച്ച കേസിലും, നാദാപുരം സ്റ്റേഷനിൽ ലഹരി കേസുകളിലും പ്രതിയാണ് പരിക്കേറ്റ അജ്മൽ. പോലീസ് അജ്മലിന്റെ രേഖപ്പെടുത്തി. പ്രതികൾക്ക് വേണ്ടി അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.