കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച്‌ ഡ്രൈവര്‍ അടക്കം അഞ്ചു പേര്‍ മരിച്ചു; മരിച്ച നാലുപേരും ഒരു കുടുംബത്തിലെ അംഗങ്ങള്


കണ്ണൂർ: കാറും ഗ്യാസ് സിലിണ്ടറുകളുമായി വന്ന ലോറിയും കൂട്ടിയിടിച്ച്‌ ഡ്രൈവര്‍ അടക്കം അഞ്ചു പേരും മരിച്ചു. പുന്നച്ചേരി പെട്രോള്‍ പമ്ബിനു സമീപത്ത് വെച്ച് ഇന്നലെ രാത്രി 10.15 ഓടെയാണ് അപകടം നടന്നത്. നാലുപേർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ 9 വയസ്സുകാരനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കാര്‍ ഡ്രൈവര്‍ കാസർകോട് കാലിച്ചാനടുക്കം കെ.എൻ.പത്മകുമാർ (59), ചൂരിക്കാട്ട് സുധാകരൻ (52), സുധാകരന്റെ ഭാര്യ അജിത (35), ഭാര്യാപിതാവ് പുത്തൂർ കൊഴുമ്മല്‍ കൃഷ്ണൻ (65) അജിതയുടെ സഹോദരൻ അജിത്തിന്റെ മകൻ ആകാശ് (9) എന്നിവരാണു മരിച്ചത്. മരിച്ച നാലുപേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. മകൻ സൗരവിനെ കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനത്തില്‍ സിഎയ്ക്കു ചേർത്ത് ഹോസ്റ്റലിലാക്കി മടങ്ങുകയായിരുന്നു സുധാകരനും കുടുംബവും.

ഇവർ സഞ്ചരിച്ച കാറിനു പിന്നിൽ ലോറി ഇടിക്കുകയായിരുന്നു. തുടർ നിയന്ത്രണം വിട്ട കാര്‍ എതിരെ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. വാതിലുകള്‍ വെട്ടിപ്പൊളിച്ചാണ് കാറില്‍ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്. ബോണറ്റ് ഉള്‍പ്പെടെ ലോറിക്ക് അടിയിലേക്കു കയറിയ നിലയിലായിരുന്നു.

സംഭവം നടന്ന ഉടനെ സമീപത്തെ ടർഫില്‍ കളിക്കുന്നവരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. കണ്ണപുരം പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. അപകടത്തിന് ഇടയാക്കിയ രണ്ട് ലോറികളുടെയും ഡ്രൈവർമാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.