പ്രതിഷേധത്തിനൊടുവില്‍ നന്തിയില്‍ കടലില്‍ കാണാതായ മത്സ്യബന്ധന തൊഴിലാളിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി കോസ്റ്റ്ഗാര്‍ഡും മറൈന്‍ എന്‍ഫോഴ്സ്മെന്റും
നന്തി: വളയില്‍ കടലില്‍ മത്സ്യബന്ധത്തിന് പോയി കാറ്റിലും മഴയിലും പെട്ട് കാണാതായ മത്സ്യത്തൊഴിലാളിക്കായി തിരച്ചില്‍ ആരംഭിച്ചു. കോസ്റ്റ്ഗാര്‍ഡിൻ്റെയും മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെയും മത്സ്യതൊഴിലാളികളുടെയും നേതൃത്വത്തിലാണ് തിരച്ചില്‍ തുടങ്ങിയിരിക്കുന്നതെന്ന് തഹസില്‍ദാര്‍ വടകര ഡോട് ന്യൂസിനോട് പറഞ്ഞു.
കാണാതായ പീടിക വളപ്പില്‍ റസാഖിനായുളള തിരച്ചിലാണ് തുടരുന്നത്. തിങ്കളാഴ്ച്ച വൈകീട്ടോടെയാണ് മത്സ്യബന്ധനത്തിനായി പോയ തോണി വളയം കടലില്‍ കാണാതായത്. തട്ടാന്‍ കണ്ടി അഷ്റഫ്, പീടികവളപ്പില്‍ റസാഖ് എന്നിവരെയായിരുന്നു അപകടത്തില്‍പ്പെട്ട് കാണാതായത്. അഷ്റഫിനെ മത്സ്യത്തൊഴിലാളികള്‍ നടത്തിയ തിരച്ചിലില്‍ ഇന്നലെ തന്നെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളെ നന്തിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍ റസാഖിനെ കണ്ടെത്താനായിരുന്നില്ല. അധികൃതരെ വിവരമറിയിച്ചെങ്കിലും വേണ്ട നടപടികള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇന്ന് രാവിലെ നന്തിയില്‍ ഹൈവേ റോഡ് ഉപരോധിച്ചിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിലാണ് കോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ് പ്രദേശത്ത് എത്തിയത്. എംഎല്‍എ അടക്കമുള്ളവരെ നാട്ടുകാര്‍ തടഞ്ഞു വെച്ചു. തിരച്ചിലിനായി വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് തഹസില്‍ദാരുടെ ഉറപ്പ് പ്രകാരം പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.