” ഉദ്യോഗസ്ഥന്‍ കണ്ണടച്ചാലും ക്യാമറ കണ്ണടക്കില്ല” ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളായാലും രണ്ടില്‍ക്കൂടുതല്‍ യാത്രക്കാരുണ്ടെങ്കില്‍ പിഴയീടാക്കുമെന്നതിന് വിട്ടുവീഴ്ചയില്ലെന്ന് വ്യക്കമാക്കി ഗതാഗത കമ്മീഷണര്‍


തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളില്‍ രണ്ട് പേരില്‍ കൂടുതല്‍ യാത്രക്കാരുണ്ടെങ്കില്‍ അത് കുട്ടികളായാലും പിഴ ഈടാക്കുമെന്ന നിലപാട് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഗതാഗത കമ്മീഷണര്‍ എസ്.ശ്രീജിത്ത്.

”നിയമത്തിന്റെ സന്തതിയായിട്ടുള്ള ഒരു ഉദ്യോഗസ്ഥന്‍ അശക്തനാണ് ഇവിടെ. അച്ഛനും അമ്മയും കുട്ടികളും എന്ന രീതിയില്‍ ടൂവീലറില്‍ യാത്ര ചെയ്യുന്നത് നിയമവിരുദ്ധമാണ്. അതിനുനേരെ ചില ഉദ്യോഗസ്ഥര്‍ കണ്ണടക്കുന്നുണ്ടെങ്കില്‍ ക്യാമറ കണ്ണടക്കില്ല. രണ്ടുപേര്‍ സഞ്ചരിക്കാവുന്ന വാഹനത്തില്‍ രണ്ട് പേര്‍ മാത്രം സഞ്ചരിക്കുക” എന്നാണ് അദ്ദേഹം പറഞ്ഞത്.

റോഡപകടങ്ങള്‍ 20% കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്ത് എ.ഐ. ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇരുചക്രവാഹനത്തില്‍ മൂന്ന് പേരുടെ യാത്ര, ഹെല്‍മറ്ര്, മൊബൈല്‍ ഉപയോഗം, ട്രാഫിക് സിഗ്‌നലില്‍ ചുവന്ന ലൈറ്റ് മറികടക്കുക, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക എന്നിവയ്ക്കാണ് ആദ്യഘട്ടത്തില്‍ പിഴവരിക. ആദ്യഘട്ടത്തില്‍ വാഹനത്തിന്റെ മുന്‍സീറ്റുകളിലെ യാത്രികര്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്നുണ്ടോ എന്നാണ് നോക്കുക. ബ്‌ളൂടൂത്ത് സംവിധാനം ഉപയോഗിക്കുന്നതില്‍ പിഴവില്ല, എന്നാല്‍ മറ്റ് വഴികളിലൂടെ ഫോണ്‍ ഉപയോഗം പിഴ ഈടാക്കുന്നതിന് ഇടയാക്കും. എസ്.ശ്രീജിത്ത് അറിയിച്ചു.

എമര്‍ജന്‍സി വിഭാഗത്തിലെ വാഹനങ്ങള്‍ക്ക് പിഴശിക്ഷ ഈടാക്കും. ദേശീയ സംസ്ഥാന ഗ്രാമിണ പാതകളില്‍ ഉള്‍പ്പെടെ 726 എ.ഐ കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ 675 എണ്ണം ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാത്ത യാത്രക്കാരെ കണ്ടെത്തുന്നതിനും അപകടം ഉണ്ടാക്കിയ ശേഷം കടന്നുകളയുന്ന വാഹനങ്ങളെ കണ്ടെത്തുന്നതിനുമാണ്.